പുതുപ്പള്ളി: ഹിന്ദു ദൈവമായ ഗണപതിയുമായി ബന്ധപ്പെടുത്തി സംസ്ഥാന നിയമസഭാ സ്പീക്കർ വിവാദ പ്രസ്താവന നടത്തി രണ്ടാഴ്ച കഴിഞ്ഞിട്ടും എ.എൻ. ഷംസീറിനെ തിരുത്താൻ സി.പി.എം. തയ്യാറായില്ലെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കോൺഗ്രസും തിരുത്ത് ആവശ്യപ്പെട്ടില്ല. കേരളത്തിലെ ഭൂരിപക്ഷ സമുദായത്തിന്റെ നേതാക്കളെല്ലാം ആവശ്യപ്പെട്ടിട്ടും കോൺഗ്രസ് പാർട്ടി സി.പി.എമ്മിനെക്കൊണ്ട് തിരുത്തിക്കാൻ തയ്യാറാവുന്നില്ല. ഷംസീർ തിരുത്തണമെന്നും മാപ്പു പറയണമെന്നും ആവശ്യപ്പെടുന്നത് എങ്ങനെ ആളിക്കത്തിക്കലാവുമെന്നും കെ. സുരേന്ദ്രൻ ചോദിച്ചു. പുതുപ്പള്ളിയിൽ ബി.ജെ.പി. സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങളിപ്പോൾ വാർത്ത കണ്ടിട്ടുണ്ടാവും, ലൂണ താഴെ വീണു. റഷ്യയുടെ ബഹിരാകാശ പേടകം ചന്ദ്രനിൽ കാലുകുത്താതെ താഴെ വീണുവെന്നാണ് ഇപ്പോൾ വാർത്ത വന്നുകൊണ്ടിരിക്കുന്നത്. നമ്മുടെ ബഹിരാകാശ പേടകം മറ്റന്നാൾ ചന്ദ്രനിൽ കാലുകുത്തുക തന്നെ ചെയ്യും എന്നാണ് ലോകം മുഴുവൻ ശാസ്ത്രജ്ഞർ വിചാരിക്കുന്നത്. നാം ബഹിരാകാശത്തേക്ക് ഇത്തരത്തിലുള്ള റോക്കറ്റുകൾ വിക്ഷേപിക്കുമ്പോഴും, അത് ശാസ്ത്രജ്ഞൻമാർ ചെയ്യുമ്പോഴും വിഗ്നേശ്വരന് ഗണപതിഹോമം കഴിച്ചും നാളികേരം ഉടച്ചുമാണ് നല്ലകാര്യങ്ങൾ ചെയ്യുന്നത്. അങ്ങനെയുള്ള ഭഗവാൻ വിഘ്ന്വേശരൻ, കോടാനുകോടി വരുന്ന ഹിന്ദുസമൂഹത്തിന്റെ എല്ലാമെല്ലാമായിട്ടുള്ള വിഘ്നേശ്വരൻ, അത് വെറുമൊരു മിത്താണെന്നും അന്ധവിശ്വാസമാണെന്നും അനാചാരമാണെന്നും ഭരണഘടനാസ്ഥാനത്തിരിക്കുന്നഒരാൾ, നിയമസഭാ സ്പീക്കറായിരിക്കുന്നൊരാൾ, പറഞ്ഞിട്ടിപ്പോൾ രണ്ടാഴ്ച പിന്നിട്ടിരിക്കുന്നു. അദ്ദേഹത്തെ തിരുത്തിക്കാൻ പാർട്ടി തയ്യാറായില്ല. തിരുത്തണമെന്ന് ആവശ്യപ്പെടാൻ കോൺഗ്രസും തയ്യാറായില്ല’, സുരേന്ദ്രൻ പറഞ്ഞു.
‘കോൺഗ്രസ് എപ്പോഴും പറയുന്നത്, എൻ.എസ്.എസിന്റെ പിന്തുണ ഞങ്ങൾക്ക് സ്ഥിരമായി ലഭിക്കുമെന്നാണ്. അത് അവരുടെ അവകാശവാദമാണ്. എൻ.എസ്.എസിന്റ പിന്തുണ സ്ഥിരമായി ലഭിക്കുമെന്ന് പറയുന്ന കെ. സുധാകരനും വി.ഡി. സതീശനും, എ.എൻ. ഷംസീർ മിത്ത് പരാമർശത്തിൽ മാപ്പുപറയണമെന്ന കാര്യത്തിൽ തങ്ങൾ ഉറച്ചുനിൽക്കുന്നുവെന്ന് എൻ.എസ്.എസ്. പറഞ്ഞപ്പോൾ, ജി. സുകുമാരൻ നായരുടെ പ്രസ്താവനയും നിലപാടും മുഖവിലയ്ക്കെടുക്കാൻ തയ്യാറാകുന്നില്ല. അതിനെ അനുകൂലിച്ച് ഷംസീർ മാപ്പുപറയണമെന്ന് ആവർത്തിക്കാൻ എന്തുകൊണ്ട് കോൺഗ്രസ് തയ്യാറാവുന്നില്ല എന്ന ചോദ്യം ഈ നാട്ടിലെ ഓരോ വിശ്വാസിയുടേയും ചോദ്യമാണ്. ഷംസീറിന്റേത് അങ്ങേയറ്റം അപക്വമായ നിലപാടാണെന്നും അദ്ദേഹമത് തിരുത്തണമെന്നും ഇവിടുത്തെ ജാതി സംഘടനകളെല്ലാം പറഞ്ഞു. കേരളത്തിലെ ഭൂരിപക്ഷ സമുദായത്തിന്റെ നേതാക്കളെല്ലാം ആവശ്യപ്പെട്ടിട്ടും കോൺഗ്രസ് പാർട്ടി സി.പി.എമ്മിനെക്കൊണ്ട് അത് തിരുത്തിക്കാൻ തയ്യാറാവുന്നില്ല? വി.ഡി. സതീശനും ചെന്നിത്തലയും കെ. സുധാകരനും പറയുന്നത് ഞങ്ങൾ ആളിക്കത്തിക്കാൻ ഇല്ലെന്നാണ്. എന്തൊരു വിചിത്രമായ മതനിരപേക്ഷതയാണിത്. ഗണപതി ഭഗവാനെ ആക്ഷേപിച്ചത് തിരുത്തണമെന്ന് പറയുന്നതും ഷംസീർ മാപ്പുപറയണമെന്ന് ആവശ്യപ്പെടുന്നതും എങ്ങനെയാണ് ആളിക്കത്തിക്കലാവുന്നത്? ഈ നാട്ടിലെ വിശ്വാസസമൂഹത്തിന് എന്തുകൊണ്ടാണ് ഇരട്ടനീതി അനുഭവിക്കേണ്ടി വരുന്നത്?’, സുരേന്ദ്രൻ ചോദിച്ചു.
പള്ളിക്കകത്താണ് ബാങ്ക് വിളിക്കുന്നത്, പുറത്തു ബാങ്ക് വിളിക്കുന്നില്ല എന്ന ഒട്ടും ആക്ഷേപകരമല്ലാത്തതും നിരുപദ്രവകാരിയായതും മതനിന്ദയില്ലാത്തതും ഈശ്വരനിന്ദയില്ലാത്തതുമായ പ്രസ്താവന മന്ത്രിസഭാംഗമായ സജി ചെറിയാൻ ഫെയ്സ്ബുക്കിൽ എഴുതി. 16 മണിക്കൂറുകൊണ്ട് അദ്ദേഹത്തെ പിണറായി വിജയനും എം.വി. ഗോവിന്ദനും തിരിത്തിച്ചു’, ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.