കാഫിർ സ്ക്രീൻഷോട്ട് കേസ്; പ്രതി ജിതിൻ ഭാസ്കറിനെ റിമാൻഡ് ചെയ്തു

കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസിര്‍ പ്രതി ജിതിന്‍ ഭാസ്‌കറിനെ കോടതി റിമാന്റ് ചെയ്തു. പതിനാല് ദിവസത്തേക്കാണ് ജിതിന്‍ ഭാസ്‌കറിനെ റിമാൻഡ് ചെയ്തത്. പ്രതിയുടെ കസ്റ്റഡി കാലാവധി ഇന്നവസാനിച്ചിരുന്നു. സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ചത് ജിതിന്‍ ഭാസ്‌കര്‍ തന്നെയെന്നാണ് എസ്‌ഐടി കണ്ടെത്തല്‍. ശേഷം സ്‌ക്രീന്‍ഷോട്ട് ബ്രോഡ്കാസ്റ്റ് ലിസ്റ്റ് ഉണ്ടാക്കി പ്രചരിപ്പിച്ചു എന്നും എസ്‌ഐടി വിശദീകരിക്കുന്നു.

കഴിഞ്ഞ അഞ്ച് ദിവസം ജിതിന്‍ ഭാസ്‌കറിനെ എസ്‌ഐടി വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. പ്രതി ഫോണ്‍ റീസെറ്റ് ചെയ്തു എന്നും ഇതോടെ തെളിവുകള്‍ നഷ്ടപ്പെട്ടു എന്നും അന്വേഷണ സംഘം വ്യക്തമാക്കി. ജില്ലാ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ഫോണ്‍ സ്‌റ്റേറ്റ് ഫോറന്‍സിക് ലാബിലേക്കയക്കാനാണ് എസ്‌ഐടി നീക്കം. നിലവില്‍ ഫോണ്‍ കോടതിയിലാണുള്ളത്. ഫോണ്‍ തുടര്‍ പരിശോധനയ്ക്കയക്കാന്‍ അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കും.

അതേസമയം ജിതിന്‍ ഭാസ്‌കറിൻ്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍പേരെ ചോദ്യം ചെയ്യാനും എസ്‌ഐടി നീക്കം നടത്തുന്നുണ്ട്. തിങ്കളാഴ്ച വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കാനാണ് പ്രതിഭാഗത്തിൻ്റെ നീക്കം. സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്യപ്പെട്ടത് 200 ഓളം ഗ്രൂപ്പുകളിലേക്കാണെന്നും എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്. കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ജിതിന്‍ ഭാസ്‌കര്‍ ആദ്യം ‘വടകര സ്‌ക്വാഡ്’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലും തുടര്‍ന്ന് ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍ ‘റെഡ് എന്‍കൗണ്ടര്‍’ എന്ന ഗ്രൂപ്പിലും പ്രചരിപ്പിച്ചുവെന്നാണ് പ്രത്യേക അന്വേഷണസംഘത്തിൻ്റെ നിഗമനം. ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ജിതിന്‍ ഭാസ്‌കറിലേക്ക് എത്തിയത്.ജിതിന്‍ ഭാസ്‌കറിനെ പിന്തുണച്ച് ഡിവൈഎഫ്‌ഐ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ജിതിന്‍ ഭാസ്‌കര്‍ തെറ്റ് ചെയ്തുവെന്ന് കരുതുന്നില്ലെന്നും യുഡിഎഫ് തിരക്കഥ അനുസരിച്ചാണ് എസ്‌ഐടി പ്രതികളെ നിശ്ചയിച്ചതെന്നും ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി എല്‍ ജി ലിജീഷ് റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. വടകര എം പി ഷാഫി പറമ്പില്‍, കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ള എന്നിവര്‍ പറയുന്നതിനനുസരിച്ച് ഡിവൈഎഫ്‌ഐ നേതാക്കളെ വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ ഇതിന് മറുപടിയുമായി ഷാഫി പറമ്പിലും രംഗത്തെത്തി. ജിതിന്‍ ഭാസ്‌കറിന് ഡിവൈഎഫ്‌ഐ രാഷ്ട്രീയ സംരക്ഷണം ഒരുക്കുന്നത് സ്‌ക്രീന്‍ഷോട്ട് നിര്‍മ്മിച്ചതും പ്രചരിപ്പിച്ചതും ഉപദേശിച്ചവരും അവരായത് കൊണ്ടാണെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. അറസ്റ്റിന് പിന്നില്‍ ഷാഫി എന്ന് പറഞ്ഞ് സ്വയം അപഹാസ്യരാവരുതെന്നും തന്റെ നിര്‍ദ്ദേശപ്രകാരമല്ല റിബേഷിന് പോസ്റ്റ് അയച്ചുകൊടുത്തതെന്നും അദ്ദേഹം ഡിവൈഎഫ്‌ഐക്ക് മറുപടി നല്‍കി.