പ്ലീഡർ നിയമന വിവാദം: ‘KSU-ന് പരാതിയുണ്ടെങ്കിൽ പരിശോധിക്കും’; രമേശ് ചെന്നിത്തല

പ്ലീഡർ നിയമന വിവാദത്തിൽ, KSU-ന് പരാതിയുണ്ടെങ്കിൽ പരിശോധിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കെ.എസ്.യു അഭിപ്രായം പറയുന്നതിൽ തെറ്റില്ല. അഭിപ്രായം പറയുന്നതിന് ചില രീതികളുണ്ട്. മുഖ്യമന്ത്രിയെ നേരിൽ കണ്ട് പറയാവുന്നതേയുള്ളൂ. വിഷയം പരിശോധിക്കാൻ മുഖ്യമന്ത്രി മുൻകൈ എടുക്കുമെന്നാണ് വിശ്വാസമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം, അലോഷ്യസ് സേവ്യർ അടക്കമുള്ള KSU നേതാക്കൾ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കും.

ഗവൺമെൻറ് പ്ലീഡർ നിയമനത്തിലെ നേതാക്കളുടെ പ്രതികരണങ്ങൾ പരിധി വിടുന്ന സാഹചര്യത്തിൽ കെപിസിസി നേതൃത്വം ഇടപെടും. കൂടുതൽ പ്രതികരണങ്ങളിലേക്ക് പോകരുതെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അടക്കമുള്ളവരോട് ആവശ്യപ്പെടും. പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കമെന്ന് ആവശ്യപ്പെടാനാണ് തീരുമാനം. പഠിച്ച കോളജിൽ വച്ച് അപമാനിതനായി എന്ന വികാരത്തിലാണ് അലോഷ്യസ്. വിവാദം മാധ്യമങ്ങളിൽ ചർച്ചയായ സാഹചര്യത്തിൽ പ്രതികരണങ്ങൾ അവസാനിപ്പിക്കാനാണ് അലോഷ്യസ് സേവ്യറിന്റേയും തീരുമാനം

ഗവൺമെന്റ് പ്ലീഡർ നിയമനത്തിൽ മുൻ എസ്എഫ്ഐ-എബിവിപി നേതാക്കളെ നിയമിച്ചെന്ന കെഎസ്‌യുവിന്റെ പരാതി മുഖ്യമന്ത്രി വി ഡി സതീശൻ തള്ളിയതാണ് വിവാദങ്ങൾക്കിടയാക്കിയത്. പ്ലീഡർ നിയമനത്തിൽ കെഎസ്‌യുന് എന്ത് കാര്യമെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിലും കടുത്ത അമർഷമാണ് ഒരു വിഭാഗം നേതാക്കൾക്ക്. കെഎസ്‌യു എക്കാലത്തും തിരുത്തൽ ശക്തിയെന്നും മുഖ്യമന്ത്രിയും കെഎസ്‌യുവിലൂടെ വന്നയാളെന്നും കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്.