സമ്മർ ബംപർ ഒന്നാം സമ്മാനം പത്തുകോടി കണ്ണൂര്‍ ആലക്കോട് സ്വദേശിക്ക്. ആലക്കോട് പരപ്പ സ്വദേശി നാസരാണ് സമ്മാനത്തിന് അര്‍ഹനായത്. ആലക്കോട് ശ്രീ രാജരാജേശ്വര ഏജന്‍സിയാണ് ടിക്കറ്റ് വിറ്റത്. SC308797 എന്ന നമ്പറിലുള്ള ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. രണ്ടാംസമ്മാനം 50 ലക്ഷംരൂപ SA 177547 എന്ന നമ്പറിലുള്ള ടിക്കറ്റിന്. 250 രൂപയായിരുന്നു ടിക്കറ്റ് വില. നറുക്കെടുപ്പിന് പിന്നാലെ 12 കോടി ഒന്നാം സമ്മാനമുള്ള വിഷു ബംപർ ഇന്ന് പുറത്തിറക്കുകയും ചെയ്യും. 300 രൂപയാണ് ടിക്കറ്റ് വില.
ജമ്മു കശ്മീരില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കാൻ ആലോചന.
ജമ്മു കശ്മീരില്‍ നിന്ന് സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കാന്‍ ആലോചിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ക്രമസമാധാനപാലനം ജമ്മു കശ്മീര്‍ പൊലീസിനെ പൂര്‍ണമായും ഏല്‍പ്പിക്കുമെന്നും സൈന്യത്തിന്റെ പ്രത്യേക അധികാരനിയമം പിന്‍വലിക്കുന്നതും പരിഗണിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പ് സെപ്റ്റംബറിന് മുന്‍പ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്നാര്‍ തലയാറില്‍ കടുവയിറങ്ങി.
മൂന്നാര്‍ തലയാറില്‍ കടുവയിറങ്ങി. കടുവയുടെ ആക്രമണത്തില്‍ പശു ചത്തുവെന്ന് നാട്ടുകാര്‍ പറയുന്നു. രണ്ടുമാസത്തിടെ അഞ്ചുപശുക്കളെ കടുവ കൊന്നുവെന്നും നാട്ടുകാര്‍ പറയുന്നു.
റോഡ് കയ്യേറി നിർമ്മിച്ച, കെട്ടിടങ്ങൾ,പൊളിച്ച് നീക്കാൻ,കാഞ്ചിയാർ, പഞ്ചായത്ത് നോട്ടീസ് നൽകി,
കട്ടപ്പന/ കാഞ്ചിയാർ പള്ളിക്കവലയിൽ റോഡ് കയ്യേറി നിർമ്മിച്ച കെട്ടിടങ്ങൾ പൊളിച്ച് നീക്കാൻ കാഞ്ചിയാർ പഞ്ചായത്ത് നോട്ടീസ് നൽകി. മലയോര ഹൈവെ നിർമ്മാണവുമായി ബന്ധപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. 7 ദിവസത്തിനകം പൊളിച്ച് നീക്കാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. പഞ്ചായത്തിൻ്റെ നടപടിക്കെതിര പ്രതിഷേധവും ഉയർന്നിട്ടുണ്ട്.
കട്ടപ്പന ചപ്പാത്ത് മലയോര ഹൈവെ നിർമ്മാണം ആരംഭിച്ചപ്പോൾ തന്നെ എതിർപ്പും ഉയർത്തിരുന്നു. എതിർപ്പിനെയെല്ലാം മറികടക്കാൻ പഞ്ചായത്തിനായി. നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോൾ കാഞ്ചിയാറ്റിലെ കയ്യേറ്റ നിർമ്മാണങ്ങൾ തടസം സൃഷ്ടിച്ചു. റോഡ് പുറംപോക്ക് നിർമ്മിതികൾ പൊളിച്ച് നീക്കാൻ പല തവണ വാക്കാൽ പറഞ്ഞുവെങ്കിലും ആരും വക വെച്ചില്ല. ഇതേ തുടർന്നാണ് പഞ്ചായത്ത് നിയമപരമായ നോട്ടീസ് നൽകിയത്.
7 ദിവസത്തിനകം പൊളിച് നീക്കാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ടാറിംഗിന് മാത്രമുള്ള വീതിയാണ് ഈ ഭാഗത്തുള്ളത്. കടകൾ പൊളിച്ച് നീക്കിയാൽ മാത്രമെ നടപ്പാതക്കും ഓടക്കും ആവശ്യമായ 2.5 മീറ്റർ വീതി ലഭിക്കു. അതിന് വ്യാപാരികൾ സഹകരിക്കണമെന്നും അല്ലാത്ത പക്ഷം പഞ്ചായത്ത് നേരിട്ട് കെട്ടിടം പൊളിച്ച് നിക്കുമെന്നും പഞ്ചായത്ത് പ്രസിഡൻ്റെ സുരേഷ് കുഴിക്കാട്ട് പറഞ്ഞു.
പൗരത്വ ഭേദഗതി നിയമ വ്യാജ ആരോപണം ജോയിസ് ജോർജിനെതിരെ,ഡീൻ കുര്യാക്കോസ് വക്കീൽ നോട്ടീസ് അയച്ചു,
ഇടുക്കി : പൗരത്വ ഭേദഗതി നിയമത്തിനെ അനുകൂലിച്ചു വോട്ട് ചെയ്തു എന്നാരോപിച്ചു സമൂഹ മാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്തു പ്രചരിപ്പിച്ച ജോയ്സ് ജോർജിനെതിരെ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് വക്കീൽ നോട്ടീസ് അയച്ചു.പൗരത്വ ഭേദഗതി നിയമം പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ ഡീൻ കുര്യാക്കോസ് അതിനെ എതിർത്തില്ലെന്നും അനുകൂലിച്ചു വോട്ട് ചെയ്തുവെന്നുമാണ് തന്റെ സമൂഹ മാധ്യമ അകൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ജോയ്സ് ജോർജ്ജ് പറഞ്ഞത്.
എന്നാൽ നിയമം പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ താൻ അതിനെ എതിർത്തു വോട്ട് ചെയ്തുവെന്നും ഡീൻ കുര്യാക്കോസ് ചൂണ്ടിക്കാട്ടി. പ്രസ്തുത ആരോപണങ്ങൾ തെരഞ്ഞെടുപ്പ് ചട്ടലംഘനം ആണെന്നും പാർലമെന്റിൽ എതിർത്ത് വോട്ട് ചെയ്തത് തത്സമയം എല്ലാവരും കണ്ടതാണെന്നും ഡീൻ പറഞ്ഞു.
ദുരിദ്ദേശത്തോടു കൂടിയാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. സമൂഹ മധ്യത്തിൽ തന്റെ പേര് മോശമാക്കുവാനും സമ്മതിദായകരെ തെറ്റിദ്ധരിപ്പിച്ചു രാഷ്ട്രീയ നേട്ടം കൊയ്യുന്നതിനുമാണ് എൽഡിഫ് സ്ഥാനാർത്ഥി കൂടിയായ ജോയ്സ് ജോർജ്ജ് ശ്രമിച്ചതെന്ന് ഡീൻ ആരോപിച്ചു.
ആരോപണം പിൻവലിച്ചു 15 ദിവസത്തിനുള്ളിൽ പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് തൊടുപുഴയിലെ മുതിർന്ന അഭിഭാഷകൻ ആയ അഡ്വ. റെജി ജി നായർ മുഖേനയാണ് നോട്ടീസ് അയച്ചത്.
പൗരത്വ നിയമം നടപ്പിലാക്കിയതിൽ പ്രതിഷേധിച്ചു തൊടുപുഴ മങ്ങാട്ടു കവല ബസ് സ്റ്റാൻഡിൽ പാതിരാ സമരാഗ്നി എന്ന പേരിൽ ഡീൻ കുര്യാക്കോസ് നടത്തിയ സത്യാഗ്രഹത്തിനെതിരെയാണ് ജോയ്സ് ജോർജ് വ്യാജ ആരോപണങ്ങൾ ഉന്നയിച്ചു വീഡിയോ പോസ്റ്റ് ചെയ്തത്.ഈ വിഷയം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനും ഡീൻ കുര്യാക്കോസ് പരാതി നൽകി.
മോഷ്ടിച്ച, പച്ച ഏലക്കാ വിൽക്കാനെത്തിയാ, അന്യസംസ്ഥാന തൊഴിലാളി പിടിയിൽ,
മോഷ്ടിച്ച ഏലയ്ക്ക വിൽക്കാനെത്തിയ അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ.
കട്ടപ്പന: 28 കിലോ പച്ച ഏലക്കയാണ് ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തത് .സ്ത്രീ ഉൾപ്പെടെ രണ്ടുപേരാണ് ഉണ്ടായിരുന്നത്. സ്ത്രീയെ പിടികൂടി, കൂടെ ഉണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു. കട്ടപ്പന മാർക്കറ്റിൽ നിന്നും വ്യാപാരികളാണ് ഇവരെ പോലീസിന് കൈമാറിയത് ….
മോഷ്ടിച്ച പച്ച ഏലയ്ക്ക വിൽക്കാൻ നഗരത്തിലെത്തിയ അന്യസംസ്ഥാന തൊഴിലാളി സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് സംഭവം. നഗരത്തിലെത്തിയ അന്യസംസ്ഥാന തൊഴിലാളികളുടെ കൈയ്യിലുള്ളത് മോഷണ മുതലാണെന്ന് സംശയം തോന്നിയ വ്യാപാരികൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തിയപ്പോൾ ഇവർക്കൊപ്പം ഉണ്ടായിരുന്ന പുരുഷൻ ഓടി രക്ഷപെട്ടു. ഏതാനും വ്യാപാരികൾ മോഷണ മുതലുകൾ വാങ്ങുന്നതിനെതിരെ പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.ഇതിനെതിരെ മർച്ചന്റ്‌സ് അസോസിയേഷനും രംഗത്തെത്തിയിരുന്നു
28 കിലോയോളം പച്ച ഏലക്കയാണ് ഇവരുടെ പക്കൽ നിന്നും പിടികൂടിയത്. അന്യസംസ്ഥാന തൊഴിലാളികൾ തോട്ടങ്ങളിൽ നിന്നും മോഷ്ടിച്ചു കൊണ്ടുവരുന്ന ഏലയ്ക്ക വ്യാപാര സ്ഥാപനങ്ങളിൽ വിൽപ്പന നടത്തുന്ന സംഭവങ്ങൾ ഏറിവരുകയാണ്. ഞായറാഴ്ചകളിലാണ് കൂടുതലും മോഷണമുതൽ വിൽപ്പനയ്ക്കായി ഇവർ എത്തുന്നത്. മോഷണ മുതലുകൾ വിൽക്കുവാൻ കൂടുതലും ഞായറാഴ്ച ദിവസങ്ങളിലാണ് തെരഞ്ഞെടുക്കുന്നത് എന്നതിനാൽ മലഞ്ചരക്ക് മേഖലയിലെ വ്യാപാര സ്ഥാപനങ്ങൾ ഞായറാഴ്ചകളിൽ തുറന്നു പ്രവർത്തിക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് വ്യാപാരി വ്യവസായി നേതാക്കൾ വ്യാപാരികൾക്ക് നിർദ്ദേശം നൽകിയിരുന്നു.ഇതിനെ തുടർന്ന് മലഞ്ചരക്ക് വ്യാപാരികൾ അതീവ ജാഗ്രതയിലായിരുന്നു.,
ഡല്‍ഹിയില്‍ എഎപി പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് നീക്കി.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റിൽ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധമാർച്ച് നടത്താനൊരുങ്ങി ആം ആദ്മി പാർട്ടി. പട്ടേല്‍ ചൗക്ക് മെട്രോ സ്റ്റേഷന് പുറത്ത് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചും സുരക്ഷ ഒരുക്കിയിരിക്കുകയാണ് ഡൽഹി പോലീസ്. കേജ്‌രിവാളിന്‍റെ രാജി ആവശ്യപ്പെട്ട് ബിജെപിയും പ്രതിഷേധിക്കുന്നു.
സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി – വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിപരീക്ഷകള്‍ ഇന്ന് പൂര്‍ത്തിയാകും.
സംസ്ഥാനത്ത് രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി – വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഇന്ന് പൂര്‍ത്തിയാകും. 4,41,213 വിദ്യാര്‍ഥികള്‍ പ്ലസ് ടു പരീക്ഷയും 29,337 വിദ്യാര്‍ഥികള്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളും എഴുതി.
ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയം ഏപ്രില്‍ 3ന് ആരംഭിക്കും. 77 ക്യാമ്പുകളിലായി 25000ത്തോളം അധ്യാപകര്‍ മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കും. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയ ക്യാമ്പുകളും ഏപ്രില്‍ 3ന് ആരംഭിക്കും. 8 ക്യാമ്പുകളിലാായി 2200 അധ്യാപകര്‍ ആണ് മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കുക. തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളെ ബാധിക്കാത്ത തരത്തിലായിരിക്കും മൂല്യനിര്‍ണയ ക്യാമ്പുകളുടെ പ്രവര്‍ത്തനം
മർദനത്തിൽ വാരിയെല്ലുകൾ പൊട്ടി, കത്തിച്ച സിഗരറ്റ് കൊണ്ട് കുത്തി;രണ്ടര വയസുകാരി നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത
മലപ്പുറം കാളികാവില്‍ രണ്ടര വയസുകാരിയുടെ മരണം ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്നാണെന്ന് വ്യക്തമാക്കി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുഞ്ഞ് മരിച്ചതിന് ശേഷമാണ് ആശുപത്രിയിൽ എത്തിച്ചത്. മർദ്ദനത്തിൽ ബോധം പോയ കുഞ്ഞിനെ എറിഞ്ഞും പരിക്കേല്പിച്ചു. കുഞ്ഞിന്റെ ശരീരത്തിൽ പഴയതും പുതിയതുമായ നിരവധി മുറിവുകൾ ഉണ്ടായിരുന്നു. കത്തിച്ച സിഗരറ്റ് കൊണ്ട് കുത്തിയ മുറിവുകളും കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നു എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്.
മർദ്ദനത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വാരിയെല്ലുകളും പൊട്ടിയിരുന്നു. തലയിൽ രക്തം കെട്ടി കിടക്കുന്നുണ്ട്. മർദ്ദനമേറ്റപ്പോൾ കുഞ്ഞിന്റെ തലയിലുണ്ടായ രക്തസ്രാവമാണ് മരണ കാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഉദരംപൊയിൽ സ്വദേശി മുഹമ്മദ് ഫായിസ് മകൾ ഫാത്തിമ നസ്രിനെ കൊലപ്പെടുത്തിയതാണെന്നാണ് കുട്ടിയുടെ അമ്മയും ബന്ധുക്കളും ആരോപിക്കുന്നത്. തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയെന്ന് പറഞ്ഞാണ് അബോധാവസ്ഥയിലുള്ള രണ്ടര വയസുകാരി ഫാത്തിമ നസ്രിനെ ഫായിസ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കുട്ടി മരിച്ചെന്ന് മനസിലായതിനെ തുടര്‍ന്ന് ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുട്ടി ക്രൂരമര്‍ദനത്തിന് ഇരയായാണ് മരിച്ചതെന്ന് വ്യക്തമായിരുന്നു. പിന്നാലെ പൊലീസ് കസ്റ്റഡിയിലായിരുന്ന ഫയാസിന്‍റെ അറസ്റ്റ് ഇന്നലെ രാത്രി രേഖപ്പെടുത്തി. കുട്ടിയെ പിതാവ് മുഹമ്മദ് ഫായിസ് മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന അമ്മ ഷഹാനത്തിന്‍റേയും ബന്ധുക്കളെടെയും പരാതി ശരിവെക്കുന്നതാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
നിലവില്‍ അസ്വാഭാവിക മരണത്തിനാണ് കാളികാവ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഉടന്‍ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. കുട്ടിയെ മുഹമ്മദ് ഫായിസ് നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്. ഫായിസ് നിരന്തരം ഉപദ്രവിക്കുന്നതിനാല്‍ ഭാര്യ ഷഹാനത്തും മക്കളും സ്വന്തം വീട്ടിലാണ് ഏറെ നാളായി കഴിഞ്ഞിരുന്നത്. ഇതിനിടയില്‍ ഇവരെ ഫായിസ് നിര്‍ബന്ധിച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നു. നേരത്തെ ഫായിസിനെതിരെ നല്‍കിയ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഷഹാനത്തിനെയും കുഞ്ഞിനേയും ഉപദ്രവിച്ചിരുന്നതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
വ്യാജ ഷെയർ ട്രേഡിങ്ങ് വെബ്സൈറ്റ് ഉപയോഗിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം വഴി ഷെയർ ട്രേഡിങ്ങിലൂടെ കൂടുതൽ ലാഭം വാഗ്ദാനം ചെയ്തു
വ്യാജ ഷെയർ ട്രേഡിങ്ങ് വെബ്സൈറ്റ് ഉപയോഗിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം വഴി ഷെയർ ട്രേഡിങ്ങിലൂടെ കൂടുതൽ ലാഭം വാഗ്ദാനം ചെയ്തു തെറ്റിദ്ധരിപ്പിച്ച് കോഴിക്കോട് സ്വദേശിയിൽ നിന്നും 48 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ . മലപ്പുറം കാളികാവ് സ്വദേശിയായ മുജീബിനെ (41) ആണ് കോഴിക്കോട് സിറ്റി സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത് .
റിട്ടയർ ചെയ്തു വിശ്രമ ജീവിത നയിക്കുകയായിരുന്ന കോഴിക്കോട് സ്വദേശിക്ക്, ഷെയർ ട്രേഡിങ്ങ് രംഗത്ത് പരിചയവും പ്രഗൽഭ്യവുമുള്ള വ്യക്തികളുടെ പേരിലുള്ള വ്യാജ വാട്സാപ്പ് അക്കൗണ്ടുകൾ ഉപയോഗിച്ച് ഷെയർ ട്രേഡിങ്ങ് സംബന്ധമായ ക്ലാസ്സുകളും, ടിപ്പുകളും, നിർദ്ദേശങ്ങളും നൽകി വിശ്വാസം പിടിച്ചു പറ്റി വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി 48 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ് .
പരാതിക്കാരനിൽ നിന്നും വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഓൺലൈൻ വഴി അയപ്പിച്ചു തട്ടിയെടുത്ത പണത്തിന്റെ ഒരു ഭാഗം ഇന്റർനെറ്റ് ബാങ്കിങ് വഴി മുജീബിന്റെ അക്കൗണ്ടിലേക്കു എത്തുകയും അവിടെ നിന്നും ചെക്കുകൾ ഉപയോഗിച്ച് പിൻ വലിക്കുകയും ചെയ്തിട്ടുണ്ട് . കമ്മീഷൻ സ്വീകരിച്ചു കൊണ്ട് സാമ്പത്തിക തട്ടിപ്പു സംഘങ്ങൾക്ക് ബാങ്ക് അക്കൗണ്ടുകൾ എടുത്തു നൽകി തട്ടിപ്പിലൂടെ ഓൺലൈൻ വഴി ആ അക്കൗണ്ടുകളിള്‍ എത്തുന്ന വലിയ തുകകൾ പണമായി പിൻ വലിക്കാൻ സഹായം ചെയ്തതിനാണ് പ്രതിയെ കോഴിക്കോട് സിറ്റി സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത് .
തട്ടിയെടുത്ത പണം എത്തി ചേര്‍ന്ന ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി കമ്മീഷണറുടെ മേൽ നോട്ടത്തിൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ വിപിൻ ചന്ദ്രന്റെ നേതൃത്വത്തില്‍ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ നടത്തിയ വിശദമായ അന്വേഷണത്തിലാണ് മലപ്പുറം കാളികാവ് ബ്രാഞ്ചിലെ മുജീബിന്റെ ബാങ്ക് അക്കൗണ്ട് തിരിച്ചറിഞ്ഞത്.
കമ്മീഷൻ വാഗ്ദാനം ചെയ്തുകൊണ്ട് സാമ്പത്തിക തട്ടിപ്പു സംഘങ്ങൾ ബാങ്ക് അക്കൗണ്ടുകൾക്കായി വിദ്യാർത്ഥികളെയും, സാധാരണക്കാരെയും ലക്ഷ്യമിടുന്നതായും, ഇരയാക്കുന്നതായും വിവിധ ഓൺലൈൻ സാമ്പത്തിക തട്ടിപ്പു കേസുകളുടെ അന്വേഷണങ്ങളില്‍ വ്യക്തമാകുന്നുണ്ട്.
ഓൺലൈൻ തട്ടിപ്പിന് ഇരയായാൽ എത്രയും പെട്ടെന്ന് 1930 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്യുക . സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പരാതികൾ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ (https://cybercrime.gov.in/) വഴിയും രജിസ്റ്റർ ചെയ്യാം.