വ്യാജ ഷെയർ ട്രേഡിങ്ങ് വെബ്സൈറ്റ് ഉപയോഗിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം വഴി ഷെയർ ട്രേഡിങ്ങിലൂടെ കൂടുതൽ ലാഭം വാഗ്ദാനം ചെയ്തു തെറ്റിദ്ധരിപ്പിച്ച് കോഴിക്കോട് സ്വദേശിയിൽ നിന്നും 48 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ . മലപ്പുറം കാളികാവ് സ്വദേശിയായ മുജീബിനെ (41) ആണ് കോഴിക്കോട് സിറ്റി സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത് .
റിട്ടയർ ചെയ്തു വിശ്രമ ജീവിത നയിക്കുകയായിരുന്ന കോഴിക്കോട് സ്വദേശിക്ക്, ഷെയർ ട്രേഡിങ്ങ് രംഗത്ത് പരിചയവും പ്രഗൽഭ്യവുമുള്ള വ്യക്തികളുടെ പേരിലുള്ള വ്യാജ വാട്സാപ്പ് അക്കൗണ്ടുകൾ ഉപയോഗിച്ച് ഷെയർ ട്രേഡിങ്ങ് സംബന്ധമായ ക്ലാസ്സുകളും, ടിപ്പുകളും, നിർദ്ദേശങ്ങളും നൽകി വിശ്വാസം പിടിച്ചു പറ്റി വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി 48 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ് .
പരാതിക്കാരനിൽ നിന്നും വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഓൺലൈൻ വഴി അയപ്പിച്ചു തട്ടിയെടുത്ത പണത്തിന്റെ ഒരു ഭാഗം ഇന്റർനെറ്റ് ബാങ്കിങ് വഴി മുജീബിന്റെ അക്കൗണ്ടിലേക്കു എത്തുകയും അവിടെ നിന്നും ചെക്കുകൾ ഉപയോഗിച്ച് പിൻ വലിക്കുകയും ചെയ്തിട്ടുണ്ട് . കമ്മീഷൻ സ്വീകരിച്ചു കൊണ്ട് സാമ്പത്തിക തട്ടിപ്പു സംഘങ്ങൾക്ക് ബാങ്ക് അക്കൗണ്ടുകൾ എടുത്തു നൽകി തട്ടിപ്പിലൂടെ ഓൺലൈൻ വഴി ആ അക്കൗണ്ടുകളിള്‍ എത്തുന്ന വലിയ തുകകൾ പണമായി പിൻ വലിക്കാൻ സഹായം ചെയ്തതിനാണ് പ്രതിയെ കോഴിക്കോട് സിറ്റി സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത് .
തട്ടിയെടുത്ത പണം എത്തി ചേര്‍ന്ന ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി കമ്മീഷണറുടെ മേൽ നോട്ടത്തിൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ വിപിൻ ചന്ദ്രന്റെ നേതൃത്വത്തില്‍ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ നടത്തിയ വിശദമായ അന്വേഷണത്തിലാണ് മലപ്പുറം കാളികാവ് ബ്രാഞ്ചിലെ മുജീബിന്റെ ബാങ്ക് അക്കൗണ്ട് തിരിച്ചറിഞ്ഞത്.
കമ്മീഷൻ വാഗ്ദാനം ചെയ്തുകൊണ്ട് സാമ്പത്തിക തട്ടിപ്പു സംഘങ്ങൾ ബാങ്ക് അക്കൗണ്ടുകൾക്കായി വിദ്യാർത്ഥികളെയും, സാധാരണക്കാരെയും ലക്ഷ്യമിടുന്നതായും, ഇരയാക്കുന്നതായും വിവിധ ഓൺലൈൻ സാമ്പത്തിക തട്ടിപ്പു കേസുകളുടെ അന്വേഷണങ്ങളില്‍ വ്യക്തമാകുന്നുണ്ട്.
ഓൺലൈൻ തട്ടിപ്പിന് ഇരയായാൽ എത്രയും പെട്ടെന്ന് 1930 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്യുക . സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പരാതികൾ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ (https://cybercrime.gov.in/) വഴിയും രജിസ്റ്റർ ചെയ്യാം.