കെ എസ് ആർടിസിയിൽ സ്പെയർപാട്സ് ക്ഷാമം അതിരൂക്ഷം: നിർത്തിയ പല സർവീസുകളും പുനരാരംഭിക്കണമെന്ന പ്രാദേശിക നേതാക്കളുടെ ആവശ്യം നടക്കാനിടയില്ല.

കോട്ടയം: സ്പെയർ പാർട്സ് ക്ഷാമത്താൽ കിതയ്ക്കുകയാണ് കെ എസ് ആർടിസി. ടയറിന്റെയും സ്‌പെയര്‍പാര്‍ട്‌സിന്റെയും ക്ഷാമം എല്ലാ ഡിപ്പോകളിലുമുള്ളതിനാല്‍ പല ഓര്‍ഡിനറി ബസുകളും സ്‌ഥിരം സര്‍വീസുണ്ടാകില്ലെന്നതു തിരിച്ചടിയാണ്‌

വൈപ്പര്‍ ഉള്‍പ്പെടെയുള്ളവയുടെ ക്ഷാമം പോലും പലപ്പോഴും സര്‍വീസ്‌ മുടക്കത്തിനു കാരണമാകുന്നുണ്ട്‌.
സൂപ്പര്‍ഫാസ്‌റ്റും, ഫാസ്‌റ്റും മുടങ്ങാതെ സര്‍വീസ്‌ നടത്താന്‍ ഡിപ്പോ അധികൃതര്‍ പരിശ്രമിക്കുമ്പോള്‍ ഓട്ടം മുടങ്ങുന്നത്‌ ഓര്‍ഡിനറികള്‍ക്കായിരിക്കും. കെ.എസ്‌.ആര്‍.ആര്‍.ടി.സി. മാത്രം സര്‍വീസ്‌ നടത്തുന്ന ഒറ്റപ്പെട്ട മേഖലയിലേക്കുള്ള സര്‍വീസുകള്‍ പരമാവധി മുടക്കാതിരിക്കാന്‍ ഡിപ്പോകള്‍ അധികൃതര്‍ ശ്രമിക്കാറുണ്ട്‌.

ജില്ലയിലെ എല്ലാ ഡിപ്പോകളിലും ടയര്‍, സ്‌പെയര്‍ പാര്‍ട്‌സ് ക്ഷാമമുണ്ട്‌. ജീവനക്കാരുടെ കുറവും തിരിച്ചടിയാണ്‌. സ്‌പെയര്‍ ബസുകള്‍ കൂടി ഓടിച്ചാണ്‌ പല ഡിപ്പോകളും സര്‍വീസുകള്‍ കാര്യക്ഷമമാക്കുന്നത്‌.
10 ബസുകള്‍ക്ക്‌ ഒരു സ്‌പെയര്‍ ബസ്‌ വീതമാണ്‌ ഡിപ്പോയിലുള്ളത്‌. പദ്ധതി യാഥാര്‍ഥ്യമായാല്‍ പല ഡിപ്പോകളുടെയും വരുമാനം കുത്തനെ ഇടിയുമെന്നതു പ്രതിസന്ധി വര്‍ധിപ്പിക്കും. ദീര്‍ഘ ദൂര സര്‍വീസുകള്‍ കുറവുള്ള വൈക്കം, ചങ്ങനാശേരി ഡിപ്പോകളെ പ്രതിസന്ധി ഏറെ ബാധിക്കും.