പാരിസ്: സൗരയൂഥത്തില്‍ പ്രവേശിച്ച ഇന്റര്‍സ്റ്റെല്ലാര്‍ വാല്‍നക്ഷത്രമായ 3I/ATLAS-നെ ക്യാമറക്കണ്ണുകളിലാക്കി യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ (ഇഎസ്എ) എക്സോമാര്‍സ് ട്രേസ് ഗ്യാസ് ഓര്‍ബിറ്ററും (TGO), മാര്‍സ് എക്സ്പ്രസ് സ്പേസ്ക്രാഫ്റ്റും. സൗരയൂഥത്തില്‍ പ്രവേശിച്ചതായി തിരിച്ചറിഞ്ഞ ചരിത്രത്തിലെ മൂന്നാമത്തെ മാത്രം ഇന്റര്‍സ്റ്റെല്ലാര്‍ ബഹിരാകാശ വസ്തുവാണ് 31/അറ്റ്ലസ്. 30 ദശലക്ഷം കിലോമീറ്റർ അകലെ വച്ച് 31/അറ്റ്ലസിനെ മാർസ് ഓര്‍ബിറ്റർ പകർത്തിയ അതിശയകരമായ ദൃശ്യങ്ങള്‍ ഇഎസ്എ പുറത്തുവിട്ടു. ചൊവ്വയുടെ വിദൂരത്തിലൂടെ നീങ്ങുന്ന തിളക്കമുള്ള ഒരു സിലിണ്ടർ വസ്തുവായാണ് ചിത്രത്തില്‍ 3I/ATLAS കോമറ്റിനെ കാണുന്നത്.

എന്താണ് 31/അറ്റ്ലസ് വാല്‍നക്ഷത്രം?
സൗരയൂഥത്തിലേക്ക് പ്രവേശിക്കുന്നതായി ശാസ്ത്രലോകം തിരിച്ചറിഞ്ഞ നാലാമത്തെ മാത്രം ഇന്റര്‍സ്റ്റെല്ലാര്‍ വസ്തുവായ 31/അറ്റ്ലസ് വാല്‍നക്ഷത്രം ലോകമെമ്പാടുമുള്ള ബഹിരാകാശ ശാസ്ത്രജ്ഞരുടെ നോട്ടപ്പുള്ളിയാണ്. 2025 ജൂലൈ ഒന്നിന് ചിലിയിലെ Asteroid Terrestrial-impact Last Alert System അഥവാ അറ്റ്ലസ് ദൂരദര്‍ശിനിയാണ് 31/അറ്റ്ലസ് വാല്‍നക്ഷത്രത്തെ ആദ്യമായി തിരിച്ചറിഞ്ഞത്. ഐസ്, പാറ, പൊടി എന്നിവയുടെ ഒരു ഖര ന്യൂക്ലിയസ് കൊണ്ട് നിർമ്മിക്കപ്പെട്ടതാണ് 3I/അറ്റ്ലസ് വാൽനക്ഷത്രം എന്നാണ് അനുമാനം. ഇതുവരെ നിരീക്ഷിക്കപ്പെട്ടിട്ടുള്ളതില് വച്ച് ഏറ്റവും പഴക്കം ചെന്ന വാൽനക്ഷത്രമാണിതെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഒരുപക്ഷേ സൗരയൂഥത്തേക്കാൾ മൂന്ന് ബില്യൺ വർഷം പഴക്കമുള്ളതാകാം ഇത് എന്നാണ് ഗവേഷകർ കരുതുന്നത്.
ഇഎസ്എ ഓർബിറ്ററുകൾ വാൽനക്ഷത്രത്തെ പകർത്തി
ചൊവ്വ നിരീക്ഷണത്തിനായി രൂപകൽപ്പന ചെയ്ത ക്യാമറകൾ ഉപയോഗിച്ചാണ് രണ്ട് ഓർബിറ്ററുകളും വാൽനക്ഷത്രത്തെ നിരീക്ഷിച്ചത്. എക്സോമാർസ് ടിജിഒ അതിന്റെ കളർ ആൻഡ് സ്റ്റീരിയോ സർഫേസ് ഇമേജിംഗ് സിസ്റ്റം ഉപയോഗിച്ച് നിരവധി ചിത്രങ്ങൾ പകർത്തി.
31/അറ്റ്ലസ് കോമറ്റ് സൂര്യന് സമീപത്തേക്ക് നീങ്ങുന്നു
വരും ആഴ്ചകളിൽ 31/അറ്റ്ലസ് വാൽനക്ഷത്രം സൗരയൂഥത്തിലൂടെ സഞ്ചരിക്കുകയും ഒക്ടോബര്‍ 30-നോ അതിനടുത്ത ദിവസങ്ങളിലോ സൂര്യനോട് ഏറ്റവും അടുത്ത് എത്തുകയും ചെയ്യുമെന്ന് ജ്യോതിശാസ്ത്രജ്ഞർ പറയുന്നു. 2025 ഡിസംബർ ആദ്യത്തോടെ ഈ ധൂമകേതു സൂര്യന്റെ മറുവശത്ത് വീണ്ടും ദൃശ്യമാകുമെന്നും ഗവേഷകർ പറയുന്നു.
3I/അറ്റ്ലസ് വാൽനക്ഷത്രം ഭൂമിക്കടുത്തെത്തുമോ?
3I/അറ്റ്ലസ് എന്ന ആകാശഗോളം ഭൂമിക്ക് ഒരു ഭീഷണി അല്ലെന്ന് നാസയിലെ ശാസ്ത്രജ്ഞർ പറയുന്നു. ഈ ഇന്റര്‍സ്റ്റെല്ലാര്‍ വാല്‍നക്ഷത്രത്തിന് നമ്മുടെ ഗ്രഹത്തോട് ഇത് ഏറ്റവും അടുത്തെത്താൻ കഴിയുന്ന ദൂരം ഏകദേശം 1.8 ആസ്ട്രോണമിക്കൽ യൂണിറ്റുകൾ (ഏകദേശം 170 ദശലക്ഷം മൈൽ, അല്ലെങ്കിൽ 270 ദശലക്ഷം കിലോമീറ്റർ) ആണെന്നാണ് നാസയുടെ ഇപ്പോഴത്തെ വിലയിരുത്തല്‍. ദശലക്ഷക്കണക്കിന് മൈലുകൾ അകലെയുള്ള വിദൂര വസ്തുക്കളുടെ ഫോട്ടോകളല്ല, മറിച്ച് ചൊവ്വയുടെ ഉപരിതലത്തിന്റെ ഫോട്ടോകൾ എടുക്കുന്നതിനാണ് എക്സോമാർസ് ട്രേസ് ഗ്യാസ് ഓർബിറ്ററിന്റെ ഉപകരണങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ബഹിരാകാശ പേടകത്തിന്റെ ഇമേജിംഗ് സിസ്റ്റത്തിന്റെ പ്രധാന ഗവേഷകൻ നിക്ക് തോമസ് പറഞ്ഞു. എന്നിരുന്നാലും ഈ ചൊവ്വ പേടകങ്ങള്‍ ഉപയോഗിച്ച് 3I/അറ്റ്ലസ് വാൽനക്ഷത്രത്തെ ഇഎസ്എ നിരീക്ഷണം തുടരും.
