നെടുങ്കണ്ടം സ്വദേശിനിയായ 14 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മലപ്പുറം തിരൂർ സ്വദേശി മുഹമ്മദ് ഇസ്മായിൽ അറസ്റ്റിൽ
ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച മലപ്പുറം സ്വദേശി അറസ്റ്റിൽ. നെടുങ്കണ്ടം സ്വദേശിനിയായ 14 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് മലപ്പുറം തിരൂർ സ്വദേശി മുഹമ്മദ് ഇസ്മായിൽ അറസ്റ്റിലായത്. നെടുങ്കണ്ടം പൊലീസാണ് പോക്‌സോ കേസിൽ പ്രതിയെ കുടുക്കിയത്.
ഇൻസ്റ്റഗ്രാം ബന്ധം മുതലാക്കിയാണ് ഇയാൾ പെൺകുട്ടിയോട് അടുപ്പം സ്ഥാപിച്ചത്. മാസങ്ങൾ മുമ്പാണ് ഇവർ ഇസ്റ്റഗ്രാമിൽ പരിചയപ്പെട്ടത്. പിന്നീട് തുടർച്ചയായി മെസേജ് അയച്ചു.
കഴിഞ്ഞ ദിവസം മലപ്പുറത്തു നിന്ന് നെടുങ്കണ്ടത് എത്തിയ ഇയാൾ പെൺകുട്ടിയെ തന്ത്രപൂർവം വിളിച്ചു വരുത്തുകയും സമീപ മേഖലയിലെ ആളൊഴിഞ്ഞ മലമുകളിൽ എത്തിച്ചതിന് ശേഷം പീഡിപ്പിയ്ക്കാൻ ശ്രമിയ്ക്കുകയുമായിരുന്നു.
ഇതേ സമയം കുട്ടിയെ കാണാതായതോടെ മാതാപിതാക്കൾ നെടുങ്കണ്ടം പൊലീസിൽ വിവരം അറിയിച്ചു. ഉടൻ തന്നെ സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ, ശ്രമിച്ച യുവാവ അറസ്റ്റിൽ,
മകരവിളക്ക് മഹോത്സവം, ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായി.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ഇടുക്കി
വാര്‍ത്താക്കുറിപ്പ്
12 ജ
*മകരവിളക്ക് മഹോത്സവം : ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായി*
* കുമളിയിൽ നിന്ന് കെ എസ് ആർ ടി സി ബസ് ഉച്ചയ്ക്ക് 1 മണി വരെ മാത്രം
* വള്ളക്കടവ് ചെക്ക്പോസ്റ് വഴി പ്രവേശനം 2 മണിവരെ മാത്രം
ശബരിമല മകരവിളക്ക് ദർശനത്തിനായുള്ള ഒരുക്കങ്ങൾ ജില്ലയിൽ പൂർത്തിയായി. പുല്ലുമേട് ,പരുന്തുംപാറ , പാഞ്ചാലിമേട് എന്നിവിടങ്ങളിലാണ് ദർശന സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞതവണത്തേക്കാൾ കൂടുതൽ ഭക്തരെ പ്രതീക്ഷിക്കുന്നുവെന്നും കുറ്റമറ്റ സംവിധാനങ്ങളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളതെന്നും ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അറിയിച്ചു. 1400 ഓളം പോലീസുകാരെയാണ് വിവിധ പോയിന്റുകളിലായി നിയോഗിക്കുക . വള്ളക്കടവിൽ നിന്ന് പുല്ലുമേട് ടോപ്പ് വരെ ഓരോ 2 കിലോമീറ്റർ ഇടവിട്ട് ആംബുലൻസ് ,മെഡിക്കൽ ടീമിന്റെ സേവനം , 1 കിലോമീറ്റർ ഇടവിട്ട് കുടിവെള്ള സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. ഐ സി യു ആംബുലൻസ് , മെഡിക്കൽ ടീം തുടങ്ങിയ സേവനങ്ങൾ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലാണ് ലഭ്യമാക്കുക. പൊതുമരാമത്ത് വകുപ്പ് സുരക്ഷാ ബാരിക്കേഡ് നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട് . ഉപ്പുപാറ, പുല്ലുമേട് എന്നിവിടങ്ങളിൽ 5000 ലിറ്റർ വാട്ടർ ടാങ്കുകൾ സ്ഥാപിക്കുന്ന ജോലി വാട്ടർ അതോറിറ്റി പൂർത്തിയാക്കി. കോഴിക്കാനത്ത് 2000 ലിറ്റർ വെള്ളം ശേഖരിക്കാൻ കഴിയുന്ന ടാങ്കും മറ്റ് സ്ഥലങ്ങളിൽ ചെറിയ ടാങ്കുകളും സ്ഥാപിക്കും .6 പോയിന്റുകളിൽ അഗ്നിരക്ഷാ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട് . കോഴിക്കാനം മുതൽ പുല്ലുമേട് വരെ 14 കിലോമീറ്റർ വെളിച്ച സംവിധാനം സജ്ജീകരിച്ചു. ഭക്തർക്ക് മലയാളം ,തമിഴ് ,തെലുങ്ക് ,കന്നഡ ഭാഷകളിൽ അറിയിപ്പുകൾ നൽകും . പുല്ലുമേട് ടോപ്പിൽ മിന്നൽരക്ഷാ സംവിധാനം തയ്യാക്കിയിട്ടുണ്ട് . കോഴിക്കാനം , പുല്ലുമേട് എന്നിവിടങ്ങളിൽ വനംവകുപ്പ് ഭക്തർക്കായി കഫ്റ്റീരിയ സേവനം നൽകും. മകരവിളക്ക് ദിവസം ബി എസ് എൻ എൽ പുല്ലുമേട്ടിൽ മൊബൈൽ സേവനം ഉറപ്പാക്കും .
കുമളിയിൽ നിന്ന് കെ എസ് ആർ ടി സി ബസുകൾ ഉച്ചയ്ക്ക് 1 മണി വരെ മാത്രമാകും സർവീസ് നടത്തുക. 65 സർവീസുകളാണ് നിലവിൽ പ്ലാൻ ചെയ്തിട്ടുള്ളത് , എന്നാൽ ആവശ്യമെങ്കിൽ കൂടുതൽ ബസുകൾ എത്തിക്കും .വള്ളക്കടവ് ചെക്ക്പോസ്റ് വഴി ഉച്ചയ്ക്ക് 2 മണിവരെ മാത്രമെ ഭക്തരെ പ്രവേശിപ്പിക്കുകയുള്ളൂ . ശബരിമലയിൽനിന്ന് പുല്ലുമേട്ടിലേക്ക് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ മാത്രമേ യാത്ര ചെയ്യാൻ കഴിയൂ. വിളക്ക് കണ്ട് കഴിഞ്ഞ ശേഷം തിരികെ ശബരിമലയിലേക്ക് പോകാൻ അനുവദിക്കില്ല. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിന് കർപ്പൂരം കത്തിക്കുന്നതടക്കമുള്ളവ പുല്ലുമേട്ടിൽ ഒഴിവാക്കണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു.പ്ലാസ്റ്റിക് , നിരോധിത വസ്തുക്കൾ തുടങ്ങിയവ അനുവദിക്കില്ല.
വണ്ടിപ്പെരിയാർ പഞ്ചായത്ത് സ്റ്റേഡിയം ,വാളാടി ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത് . തമിഴ്‌നാട്ടിൽനിന്ന് ശബരിമല ദർശനത്തിനായി എത്തുന്ന ഭക്തർ കുമളിയിൽ നിന്ന് കമ്പംമേട് ,കട്ടപ്പന,കുട്ടിക്കാനം വഴി യാത്രചെയ്യേണ്ടതാണ്.
ശബരിമല മകരവിളക്ക് മഹോത്സവത്തിന്റെ ഒരുക്കവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ കുമളിയിൽ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. ജില്ലാ പോലീസ് മേധാവി ടി കെ വിഷ്ണുപ്രദീപ് ,സബ് കലക്‌ടർ അരുൺ എസ് നായർ , വനംവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ വി ഹരികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിന് ശേഷം കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം പുല്ലുമേട് ,പരുന്തുംപാറ , പാഞ്ചാലിമേട് എന്നിവിടങ്ങൾ സന്ദർശിച്ചു.
അശ്രദ്ധ മൂലം ഉണ്ടാകുന്ന റോഡ് അപകടങ്ങൾക്ക് ഉള്ള,ശിക്ഷ കാലാവധി ഉയർത്തി.
Tvm. ഇടുക്കി /നമ്മുടെ രാജ്യത്ത് നിലവിലിരുന്ന ഇന്ത്യൻ ശിക്ഷാ നിയമം പരിഷ്കരിച്ചു. പുതുതായി നിലവിൽ വന്ന ഭാരതീയ ന്യായ സംഹിത പ്രകാരം ഡ്രൈവറുടെ അശ്രദ്ധയും ജാഗ്രതക്കുറവും മൂലം നടക്കുന്ന അപകടത്തിന്റെ കാരണക്കാരായവരുടെ ശിക്ഷ കർശനമാക്കി.
റോഡപകടങ്ങളിൽ മരണമുണ്ടായാൽ കാരണക്കാരായ ഡ്രൈവർമാർക്കുള്ള ശിക്ഷ ഇന്ത്യൻ ശിക്ഷാ നിയമം 304 എ വകുപ്പ് പ്രകാരം 2 വർഷം വരെ തടവും പിഴയും ആയിരുന്നു ഇതുവരെ നിലവിലുണ്ടായിരുന്നത്.
എന്നാൽ പുതുതായി പാർലമെൻ്റ് പാസാക്കിയ ഭാരതീയ ന്യായ് സംഹിതയിലെ 106 (1)വകുപ്പ് പ്രകാരം ഇത്തരം കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ പരമാവധി 5 വർഷം തടവും പിഴയും എന്നതരത്തിൽ വർദ്ധിപ്പിച്ചിട്ടുണ്ട്.
കൂടാതെ 106 (2) പ്രകാരം ഇത്തരം അപകടങ്ങൾ നടന്ന് പോലീസിനേയോ ബന്ധപ്പെട്ട അധികാരികളെയോ അറിയിക്കാതെ കടന്നു കളയുകയും അപകടത്തിൽ പെട്ട വ്യക്തി മരണപ്പെടുകയും ചെയ്താൽ കാരണക്കാരനായ ഡ്രൈവർക്ക് 10 വർഷം വരെ തടവും പിഴയും ലഭിക്കുന്ന തരത്തിലാണ് പുതിയ നിയമത്തിൽ ചേർത്തിട്ടുള്ളത് .
ശിക്ഷ വർദ്ധിപ്പിച്ച് നിയമ നടപടികൾ കൂടുതൽ കർക്കശമാക്കുകയും അതുവഴി അപകട നിരക്ക് കുറക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് പുതിയ ഭേദഗതികളിലൂടെ കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നത്.
നിരത്തിൽ കൂടുതൽ ജാഗ്രത പാലിക്കുക … സുരക്ഷിതരാകുക.
മന്ദിപാരക്കയ്സമീപം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം,പത്തനംതിട്ട സ്വദേശിയുടെതെന്ന് സംശയം.
കട്ടപ്പന/.മന്തിപ്പാറയിലെ അഞ്ജാത മൃതദേഹം: തമിഴ്നാട് പൊലീസെത്തി
മന്തിപ്പാറ: മന്തിപ്പാറ മുരിക്കിൻ ചുവടിന് സമീപം തമിഴ്നാട് വനമേഖലയിൽ കത്തി കരിഞ്ഞ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി കമ്പം സൗത്ത് പോലീസ് സംഭവസ്ഥലത്ത് എത്തി.തിരുവല്ല പൊലീസ് സ്റ്റേഷനിൽ ഒരാളെ കാണാതായതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തിരുന്നു.മരണപ്പെട്ടയാൾ ഇയാളാണോയെന്ന് പരിശോധിക്കുന്നുണ്ടെന്ന് കമ്പം സൗത്ത് പൊലീസ് പറഞ്ഞു.മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയാൽ ഉടൻ കമ്പം ഗവൺമെൻറ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി അയയ്ക്കും.
സമയം രാത്രി ഒരു മണി. വന്യമൃഗങ്ങൾ വിഹരിക്കുന്ന കാനനപാത. കുട്ടികളടക്കമുള്ള ഒമ്പതംഗ കുടുംബം സഞ്ചരിച്ച ഇന്നോവ വാഹനം കേടായി.
ബത്തേരി-ഊട്ടി അന്തർസംസ്ഥാനപാതയിലെ വനമേഖലയിലൂടെ കടന്നുപോകുന്ന മുണ്ടക്കൊല്ലി ഭാഗത്തെ കാനനപാതയിൽ അർദ്ധരാത്രി കുടുങ്ങിയ കുടുംബം എന്തുചെയ്യണമെന്നറിയാതെ പരിഭ്രമിച്ചു. അതുവഴി കടന്നുപോയ പലരോടും സഹായം അഭ്യർത്ഥിച്ചു. എന്നാൽ വന്യമൃഗങ്ങളെ ഭയന്ന് ആരും വണ്ടി നിർത്തിയില്ല.
ഭയന്നുവിറച്ച് എന്തു ചെയ്യണമെന്നറിയാതെ അവർ കാറിൽ തന്നെ കഴിച്ചുകൂട്ടുമ്പോഴാണ് ദൂരെ പ്രതീക്ഷയുടെ ബീക്കൺ ലൈറ്റ് തെളിഞ്ഞത്. പട്രോളിംഗിന്റെ ഭാഗമായി അതുവഴി കടന്നു വന്ന ബത്തേരി സ്റ്റേഷനിലെ ട്രാഫിക് പൊലീസിന്റെ വാഹനമായിരുന്നു അത്. വിവരം തിരക്കിയ പോലീസ് സംഘത്തോട് വാഹനം കേടായെന്നും സഹായം അഭ്യർത്ഥിച്ചവർ വന്യമൃഗങ്ങളെ പേടിച്ച് വാഹനം നിർത്താതെ പോവുകയാണുണ്ടായതെന്നും പറഞ്ഞു. പോലീസ് വാഹനത്തിൽ സുരക്ഷിത സ്ഥാനത്ത് എത്തിക്കാമെന്ന് അറിയിച്ചെങ്കിലും വാഹനം അവിടെ പാർക്ക് ചെയ്തിട്ട് പോകാൻ അവർക്ക് മടിയുണ്ടായിരുന്നു.
തുടർന്ന് പോലീസ്, കേടായ വണ്ടി നന്നാക്കാനുള്ള ശ്രമം ആരംഭിച്ചു. രണ്ടുമണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ ട്രാഫിക് പൊലീസുകാർ വാഹനം നന്നാക്കിക്കൊടുത്തു. പോലീസ് വാഹനത്തിന്റെ ലൈറ്റുകൾ തെളിച്ച് വന്യമൃഗങ്ങൾ വരുന്നുണ്ടോയെന്ന് പോലീസുദ്യോഗസ്ഥർ പുറത്തിറങ്ങി നിരീക്ഷിച്ചുകൊണ്ടിരുന്നു. തലശ്ശേരി സ്വദേശികളായ കുടുംബത്തെ ഒടുവിൽ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തേയ്ക്ക് കടത്തിവിടുകയും ചെയ്തു.
ഊട്ടിയിൽ പോയി തിരിച്ചു വരുന്നതിനിടെയാണ് തലശ്ശേരി സ്വദേശിയായ നംഷിലും കുടുംബവും കാനന പാതയിൽ കുടുങ്ങിയത്. കാനന പാതയിൽ നിന്ന് രക്ഷപ്പെട്ട് ലക്ഷ്യസ്ഥാനത്തെത്തിയ കുടുംബമാണ് ബത്തേരി ട്രാഫിക് പൊലീസിന് നന്ദി അറിയിച്ച് വിവരം പുറത്തുവിട്ടത്. എസ്.ഐ പി.ആർ. വിജയൻ, എസ്.സി.പി.ഒ ഡ്രൈവർ സുരേഷ് കുമാർ, സി.പി.ഒ നിജോ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
കളമശേരിയില്‍ കുഴിമന്തി കഴിച്ച പത്തുപേര്‍ക്ക് ഭക്ഷ്യവിഷബാധ……
കൊച്ചി: കളമശേരിയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് പത്തുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാതിരാ കോഴി എന്ന ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവര്‍ക്കാണ് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്.
ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി കുഴിമന്തി കഴിച്ചവര്‍ക്കാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വയറിളക്കവും ഛര്‍ദ്ദിയുമാണ് അനുഭവപ്പെട്ടത്. പത്തുപേരും എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
കളമശേരിയിലെ പാതിരാ കോഴി എന്ന ഹോട്ടലില്‍ നിന്ന് രാത്രി ഭക്ഷണം കഴിച്ചതിന് ശേഷമാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത് എന്നാണ് ചികിത്സയിലുള്ളവര്‍ പറയുന്നത്. ഇവരുടെ ആരുടെയും ആരോഗ്യനില ഗുരുതരമല്ല.
പാതിരാ കോഴിയില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് കൂട്ടത്തോടെ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെയാണ് ഭക്ഷ്യവിഷബാധ സംശയിച്ച് അധികൃതര്‍ തുടര്‍നടപടികള്‍ സ്വീകരിച്ചത്.സംഭവത്തില്‍ ആരോഗ്യവകുപ്പും പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്……
കേരളത്തിലെ ചെറുകിട വ്യാപാരികൾ ഫെബ്രുവരി 15-ന് കടകൾ അടച്ചിടും
തിരുവനന്തപുരം: ഫെബ്രുവരി 15-ന് കേരളത്തിലെ ചെറുകിട വ്യാപാരികൾ കടകൾ അടച്ചിട്ടു പ്രതിഷേധിക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടേതാണ് തീരുമാനം….
ചെറുകിട വ്യാപാരികളുടെ വിവിധ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയാണ് പ്രതിഷേധം.
ഈ മാസം 29 ന് കാസർകോട് നിന്നും വ്യാപാര സംരക്ഷണയാത്ര തുടങ്ങും. ഫെബ്രുവരി 15 ന് യാത്ര തിരുവനന്തപുരത്തെത്തും. അഞ്ച് ലക്ഷം പേരുടെ ഒപ്പ് ശേഖരിക്കും. മാലിന്യ സംസ്കരണം, വാറ്റ് നോട്ടീസ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന വിഷയങ്ങൾ ഉയർത്തിക്കാട്ടുമെന്നാണ് വിവരം….
കൂടത്തായി കൊലപാതക കേസിൽ,ഒരു സാക്ഷിയും കൂടെ കൂറുമാറി,
ഇടുക്കി: കോഴിക്കോട് കൂടത്തായി റോയ് വധക്കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി. ഇടുക്കി സ്വദേശിനി ജോളിക്ക് സയനൈഡ് എത്തിച്ച് കൊടുത്ത സ്വര്‍ണപ്പണിക്കാരൻ പ്രജി കുമാറിന്റെ ഭാര്യയും കേസിലെ അറുപതാം സാക്ഷിയുമായ ശരണ്യയാണ് കോടതിയില്‍ പ്രതികള്‍ക്കനുകൂലമായി കൂറുമാറിയത്. പ്രജി കുമാറിന്റെ താമരശ്ശേരിയിലെ ദൃശ്യകല ജൂവലറിയില്‍ നിന്ന് സയനൈഡ് കണ്ടെടുത്തതിന്റെ സാക്ഷിയാണ് ശരണ്യ. രണ്ടാം പ്രതി എം എസ് മാത്യു, പ്രജി കുമാറിന്റെ സുഹൃത്താണെന്നും കടയില്‍ സ്വര്‍ണപ്പണിക്ക് സയനൈഡ് ഉപയോഗിക്കാറുണ്ടെന്നും ശരണ്യ നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതോടെ കേസില്‍ കൂറുമാറിയവരുടെ എണ്ണം ആറായി. ജോളിയുടെ ഭര്‍ത്തൃമാതാവ് അന്നമ്മ തോമസ് ഉള്‍പ്പെടെ ഭര്‍ത്താവിന്റെ കുടുംബത്തിലെ ആറ് പേരാണ് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. 2019-ലാണ് കേരളത്തെ നടുക്കിയ കൊലപാതകങ്ങളുടെ വിവരം പുറത്തറിഞ്ഞത്. കൂടത്തായി പൊന്നാമറ്റം തറവാട്ടില്‍ 2002 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചതോടെയാണ് ജോളിയും കൂടത്തായിയും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. റിട്ട. അധ്യാപികയായ അന്നമ്മ തോമസിന്റെ മരണം ആയിരുന്നു കൊലപാതക പരമ്ബരയില്‍ ആദ്യത്തേത്. ആട്ടിൻ സൂപ്പ് കഴിച്ചതിന് പിന്നാലെ അന്നമ്മ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. പിന്നീട് അന്നമ്മയുടെ ഭര്‍ത്താവ് ടോം തോമസും മകൻ റോയ് തോമസും സമാന സാഹചര്യത്തില്‍ മരിച്ചു. പിന്നാലെ അന്നമ്മയുടെ സഹോദരൻ എം.എം മാത്യു, ടോം തോമസിന്റെ സഹോദരന്റെ മകൻ ഷാജുവിന്റെ ഒരു വയസ്സുള്ള മകള്‍ ആല്‍ഫൈൻ, ഷാജുവിന്റെ ഭാര്യ ഫിലി എന്നിവരും മരിച്ചു. ആറു മരണങ്ങളിലും ദുരൂഹതയുണ്ടെന്ന സ്പെഷ്യല്‍ ബ്രാഞ്ച് സബ് ഇൻസ്പെക്ടര്‍ ജീവൻ ജോര്‍ജിന്റെ റിപ്പോര്‍ട്ട് വഴിത്തിരിവായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആറു മരണങ്ങളും കൊലപാതകമെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.
തൊടുപുഴയിൽ അധ്യാപകന്റെ കൈ വെട്ടിയ കേസിൽ, മുഖ്യപ്രതി പിടിയിൽ, പ്രതി,സവാദ്,ഒളിവിൽ കഴിഞ്ഞത് 13,വർഷം.
. ഇടുക്കി,/തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകനായിരുന്ന പ്രൊഫസർ ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസിലെ മുഖ്യപ്രതി സവാദ് ഒളിവിൽ കഴിഞ്ഞത് മരപ്പണിക്കാരനായി. കണ്ണൂർ മട്ടന്നൂരിലെ ബേരം എന്ന സ്ഥലത്ത് നിന്നാണ് എൻഐഎ സവാദിനെ പിടികൂടിയത്. ഇവിടെയാണ് ഇയാൾ മരപ്പണി ചെയ്ത് കഴിഞ്ഞിരുന്നത്. പ്രൊഫസർ ടി ജെ ജോസഫിന്റെ കൈ വെട്ടിമാറ്റിയത് സവാദാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്നു സവാദ്. ഇന്നലെ അർദ്ധരാത്രിയാണ് ഇയാളെ വാടകവീട്ടിൽ നിന്ന് എന്‍ഐഎ ഉദ്യോഗസ്ഥർ പിടിയകൂടിയത്. 2010 ജൂലൈയിലാണ് മതനിന്ദ ആരോപിച്ച് അധ്യാപകനായ ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടി മാറ്റിയത്. സവാദിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് എന്‍ഐഎ തുക പ്രഖ്യാപിച്ചിരുന്നു. 13 വര്‍ഷത്തിന് ശേഷമാണ് സവാദ് പിടിയിലാകുന്നത്.
സവാദിനെ എന്‍ഐഎ കൊച്ചിയില്‍ എത്തിച്ചതായി സൂചനയുണ്ട്. ഇന്ന് വൈകിട്ട് സവാദിനെ കോടതിയില്‍ ഹാജരാക്കും. പ്രതിയെ കണ്ടെത്തിയ ഉദ്യോഗസ്ഥരെ പ്രൊഫസര്‍ ടി ജെ ജോസഫ് അഭിനന്ദിച്ചു. ഗൂഢാലോചന നടത്തിയവര്‍ക്കെതിരെ അന്വേഷണം പോയിട്ടില്ലെന്നും ടിജെ ജോസഫ് പറഞ്ഞു.
പ്രൊഫസർ ടി. ജെ ജോസഫിന്‍റെ കൈവെട്ടിയ കേസില്‍ കഴിഞ്ഞവര്‍ഷം ജൂലൈ 13നാണ് കോടതി പ്രതികളുടെ ശിക്ഷ വിധിച്ചത്. കേരള മനസാക്ഷിയെ ആകെ ഞെട്ടിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളില്‍ മുഖ്യപ്രതികളായ പ്രതികളായ സജിൽ, എം കെ നാസർ, നജീബ് എന്നിവർക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചിരുന്നത്. 9, 11, 12 പ്രതികളായ നൗഷാദിനും മൊയ്തീൻ കുഞ്ഞിനും അയൂബിനും 3 വർഷം വീതം തടവും ശിക്ഷിച്ചിരുന്നു.
മൂന്ന് വർഷം ശിക്ഷിക്കപ്പെട്ടവർക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. ടി ജെ ജോസഫിന് എല്ലാം പ്രതികളും ചേർന്ന് 4 ലക്ഷം രൂപ കൊടുക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. വിവിധ വകുപ്പുകളിലായി ആദ്യ മൂന്ന് പ്രതികൾ 2 ലക്ഷത്തി 85,000 പിഴ നൽകണമെന്നും അവസാന മൂന്ന് പ്രതികൾ 20,000 രൂപയും പിഴ നൽകണമെന്നും വിധിച്ചിരുന്നു. പ്രതികളുടെ പിഴ സംഖ്യയിൽ നിന്ന് പ്രൊഫസർ ടി ജെ ജോസഫിന് 4 ലക്ഷം രൂപ നഷ്ട പരിഹാരം നൽകണമെന്നുമായിരുന്നു കോടതി നിർദ്ദേശം. നേരത്തെ പ്രഖ്യാപിച്ച പിഴ ശിക്ഷയ്ക്ക് പുറമെയാണിത്. കൊച്ചിയിലെ എൻ ഐ എ കോടതിയാണ് വിധി പറഞ്ഞത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക്; എറണാകുളത്ത് റോഡ് ഷോ, സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കും…
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക് എത്തുന്നു. ജനുവരി 16, 17 തിയ്യതികളിൽ നരേന്ദ്ര മോദി കേരളത്തിൽ എത്തും.
രണ്ടാം വരവിൽ രണ്ട് ജില്ലകളിലാണ് മോദിയുടെ സന്ദർശനം. എറണാകുളം, തൃശ്ശൂർ ജില്ലകളിൽ മോദി പങ്കെടുക്കുന്ന പരിപാടി സംഘടിപ്പിക്കും. ജനുവരി 16 ന് എറണാകുളത്ത് റോഡ് ഷോ നടത്തും.
ബുധനാഴ്ച രാവിലെ ഏഴിന് ഗുരുവായൂരിൽ എത്തുന്ന മോദി സുരേഷ് ഗോപിയുടെ മകളുടെ വിവാഹം, സമൂഹവിവാഹം എന്നീ ചടങ്ങുകളിൽ പങ്കെടുക്കും. കൂടാതെ ക്ഷേത്രദർശനവും നടത്തും. കൊച്ചിയിൽ പാർട്ടി നേതൃയോഗത്തിലും വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലും പങ്കെടുത്തതിന് ശേഷം ഉച്ചതിരിഞ്ഞ് പ്രധാനമന്ത്രി മടങ്ങിപ്പോകും…
ജനുവരി മൂന്നിന് ബിജെപിയുടെ മഹിള സംഗമം ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരിൽ എത്തിയിരുന്നു. തേക്കിൻകാട് മൈതാനിയിലാണ് മഹിള സംഗമത്തിന് വേദിയൊരുക്കിയത്. നടി ശോഭന, ബീനാ കണ്ണൻ, വൈക്കം വിജയലക്ഷ്‌മി, ഉമാ പ്രേമൻ, മറിയക്കുട്ടി, ക്രിക്കറ്റ് താരം മിന്നു മണി എന്നിവർ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടിരുന്നു. തൃശൂരിൽ പ്രധാനമന്ത്രി റോഡ് ഷോ നടത്തുകയും ചെയ്തിരുന്നു..