ഇടുക്കി, അടിമാലിയിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ കേസിൽ ഒരാള്‍ അറസ്റ്റിലായി. അടിമാലി ഇരുമ്പുപാലത്താണ് സംഭവം. തട്ടിപ്പ് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ധനകാര്യ സ്ഥാപനം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
അടിമാലി ഒഴുവത്തടം സ്വദേശി അഖിലിനെയാണ് മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് തവണകളായിട്ടാണ് ഇരുമ്പുപാലത്ത് പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനത്തില്‍ പ്രതി തട്ടിപ്പ് നടത്തിയത്. തട്ടിപ്പിലൂടെ ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപയോളം ഇയാൾ കൈക്കലാക്കി.ഒരു പവന്‍ വീതം വരുന്ന 6 വളകള്‍ ജനുവരി, ഫെബ്രുവരി മാസങ്ങളിലായി പണയപ്പെടുത്തിയാണ് പ്രതി തട്ടിപ്പ് നടത്തിയത്. മാർച്ചിൽ സ്ഥാപനത്തില്‍ നടന്ന പരിശോധനയിലാണ് തട്ടിപ്പ് വിവരം തിരിച്ചറിഞ്ഞത്.
തുടർന്ന് സ്ഥാപനത്തിൻ്റെ അധികൃതര്‍ ബന്ധപ്പെട്ടെങ്കിലും പണം തിരികെ നല്‍കാമെന്ന് സമ്മതിച്ച പ്രതി പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയാണ് ചെയ്തത് എന്ന് സ്ഥാപനത്തിൽ നിന്ന് അറിയിച്ചതായി അടിമാലി പോലീസ് പറഞ്ഞു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ നേര്യമംഗലം മേഖലയില്‍ നിന്ന് കസ്റ്റഡിയിൽ എടുത്തു. പ്രതിക്ക് വ്യാജ ഉരുപ്പടികള്‍ നിര്‍മ്മിച്ച് നല്‍കിയ ആളെ സംബന്ധിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.