fbpx

മദ്യാലഹരിൽ വാഹനം തട്ടിയതിനേ ചൊല്ലിയുള്ള സംഘർഷം, ശാന്തമാക്കാൻ എത്തിയ പോലീസിനെ നേരെ ആക്രമണം, രണ്ടുപേർ പിടിയിൽ.



ഇടുക്കി /ചെറുതോണി :തടിയമ്പാട് വാഹനം തട്ടിയതിനെ ചൊല്ലി ഉണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചു. രംഗം ശാന്തമാക്കാൻ എത്തിയ പോലീസിനെ ആക്രമിച്ച രണ്ടു പേർ അറസ്റ്റിൽ. ഇടുക്കി തടിയൻപാട് സ്വദേശി കുത്തനാപള്ളിയിൽ റെജു കുര്യൻ(47), ഇടുക്കി മുളകുവള്ളി സ്വദേശി തേക്കുംകുന്നേൽ രഞ്ജിത്ത് (25) എന്നിവരെയാണ് ഇടുക്കി പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ രാത്രി എട്ടരയോടെ ആയിരുന്നു സംഭവം. തടിയമ്പാട് വിദേശ മദ്യശാലയ്ക്ക് സമീപം പെരുമ്പാവൂർ സ്വദേശികളുടെ വാഹനം മറ്റൊരു വാഹനത്തിൽ തട്ടി. ഇതേതുടർന്ന് വാഹന ഉടമകൾ തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും നഷ്ടപരിഹാരം നൽകി പ്രശ്നം പറഞ്ഞു തീർക്കുകയും ചെയ്തു. തുടർന്ന് പെരുമ്പാവൂർ സ്വദേശികൾ മടങ്ങി. എന്നാൽ മദ്യലഹരിയിൽ ആയിരുന്ന ചിലർ സംഭവവുമായി ബന്ധപ്പെട്ട് അസഭ്യ വർഷം നടത്തുകയും മറ്റു ചിലർ ഇത് ചോദ്യം ചെയ്യുകയും ചെയ്തു. ഇതോടെ സംഘർഷം ഉണ്ടാവുകയായിരുന്നു. ഈ സമയം ടൗണിൽ ഉണ്ടായിരുന്ന രണ്ടു പോലീസുകാർ പ്രശ്നത്തിൽ ഇടപെട്ടെങ്കിലും സംഘർഷം പരിഹരിക്കാൻ കഴിഞ്ഞില്ല. തുടർന്ന് ഇടുക്കി സി ഐ. എസ് സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള കൂടുതൽ പോലീസ് സംഘം സ്ഥലത്തെത്തിയാണ് സംഘർഷം ശാന്തമാക്കിയത്.

സംഘർഷത്തിൽ ഉൾപ്പെട്ട റിജുവിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നതിനിടെ രഞ്ജിത്ത് പോലീസിനെ തടയുകയും മർദ്ധിക്കുകയുമായിരുന്നു. ഇതേതുടർന്ന് പോലീസ് ഇരുവരെയും കസ്റ്റഡിയിൽ എടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഇടുക്കി സി ഐ വ്യക്തമാക്കി. കണ്ടാലറിയാവുന്ന മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

കേരള ടൈംസ് ന്യൂസ് ബ്യൂറോ ഇടുക്കി കട്ടപ്പന.

Share the News