ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് മദ്യനയക്കേസില്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ദില്ലി മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ ഏപ്രില്‍ 1 മുതല്‍ അദ്ദേഹം ജയിലില്‍ കഴിയുകയായിരുന്നു.
സിബിഐ രജിസ്റ്റർ ചെയ്ത കേസിലാണ് കെജ്രിവാളിന് ജാമ്യം ലഭിച്ചത്. സുപ്രീം കോടതി നേരത്തെ തന്നെ ഇഡി കേസില്‍ അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു.
സുപ്രീം കോടതി ജാമ്യം അനുവദിക്കുന്ന വേളയില്‍ ഡല്‍ഹി മുഖ്യമന്ത്രി പാലിക്കേണ്ട ചില വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേസിലെ നിലവിലുള്ള നടപടികളുമായി ബന്ധപ്പെട്ട് പരസ്യമായ പ്രസ്താവനകളോ അഭിപ്രായങ്ങളോ നടത്തരുതെന്ന് അരവിന്ദ് കെജ്‌രിവാളിന് നിർദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ, ഔദ്യോഗികമായി ഇളവ് അനുവദിച്ചില്ലെങ്കില്‍ വിചാരണ കോടതിക്ക് മുമ്ബാകെയുള്ള എല്ലാ ഹിയറിംഗുകളിലും അദ്ദേഹം ഹാജരാകേണ്ടതുണ്ട്. ജാമ്യത്തിലിറങ്ങിയാല്‍ കെജ്രിവാളിന് മുഖ്യമന്ത്രിയുടെ ഓഫീസിലോ ദില്ലി സെക്രട്ടേറിയറ്റിലോ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല, കെജ്രിവാളിന് ഔദ്യോഗിക ഫയലുകളില്‍ ഒപ്പിടാൻ കഴിയില്ല തുടങ്ങിയ വ്യവസ്ഥകളാണുള്ളത്.
ജഡ്ജിമാര്‍ ഭിന്നാഭിപ്രായം രേഖപ്പെടുത്തിയാണ് വിധി പറഞ്ഞത്. കെജ്രിവാളിന്റെ അറസ്റ്റ് നിയമപരമാണെന്നും നടപടിക്രമങ്ങളില്‍ അപാകതകളില്ലെന്നും ജസ്റ്റിസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടു. കെജ്രിവാളിനെ അറസ്റ്റ് ചെയ്തപ്പോള്‍ ക്രിമിനല്‍ നടപടി ചട്ടത്തിലെ 41-ാം വകുപ്പിലെ ഉത്തരവുകള്‍ പാലിക്കുന്നതില്‍ സിബിഐ പരാജയപ്പെട്ടുവെന്ന വാദത്തില്‍ കഴിമ്ബില്ലെന്നും അദ്ദേഹം വ്യക്തമാക്കി.