കൊച്ചി / അബുദാബി ലുലുവിൽ നിന്ന് വൻ തുക തിരുമറി നടത്തി രക്ഷപെടാൻ ശ്രമിച്ച ജീവനക്കാരൻ അറസ്റ്റിൽ. കണ്ണൂർ നാറാത്ത് സുഹറ മൻസിലിൽ പുതിയ പുരയിൽ മുഹമ്മദ് നിയാസ്(38)നെ ആണ് അബുദാബി പൊലീസ് അറസ്റ്റ് ചെയ്തത്.
അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് ക്യാഷ് ഓഫിസ് ഇൻ ചാർജ്ജായിജോലി ചെയ്ത് വരെവെയാണ് ഒന്നരക്കോടിയോളം രൂപ ( ആറ് ലക്ഷം ദിർഹം) ഇയാൾ അപഹരിച്ചത്.
തിരുമറിക്ക് പിന്നാലെ നിയസും കുടുബവും ഒളിവിൽ പോയിരുന്നു.
ഇത് സംബന്ധിച്ച് ലുലു ഗ്രൂപ്പ് അബുദാബി പോലീസിലും കേരള പോലീസിലും പരാതി നൽകുകയും ചെയ്തു.
പൊലീസ് ഉടനടി അന്വേഷണം ആരംഭിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. തിരിമറിയുടെ കാരണങ്ങൾ സഹിതം കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
മാർച്ച് 25ന് ഉച്ചയ്ക്കായിരുന്നു നിയാസിന്റെ ജോലി സമയം. എന്നാൽ ഇയാൾ ഹാജരാകാത്തതിനെ തുടർന്ന് സംശയം തോന്നിയതോടെ ഹൈപ്പർ മാർക്കറ്റ് അധികൃതർ അന്വേഷണം ആരംഭിക്കുകയായിരുന്നു.
മൊബൈലിൽ ബന്ധപ്പെടാൻ ശ്രമം നടത്തിയെങ്കിലും സ്വിച്ച്ഡ് ഓഫ് എന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ക്യാഷ് ഓഫിസിൽ നിന്നും വൻ തുക നഷ്ടമായതായി ബോദ്ധ്യമായത്.
ക്യാഷ് ഓഫിസിൽ ജോലി ചെയ്യുന്നതിനാൽ നിയാസിന്റെ പാസ്പോർട്ട് കമ്പനിയാണ് നിയമപ്രകാരം സൂക്ഷിക്കുന്നത്. അത് കൊണ്ട് തട്ടിപ്പിന് ശേഷം സാധാരണ രീതിയിൽ നിയസിന് യു.എ.ഇയിൽ നിന്ന് പുറത്ത് കടക്കാൻ സാധിക്കില്ലെന്ന് അധികൃതർ ഉറപ്പാക്കിയിരുന്നു.
15 വർഷമായി നിയാസ് ഇവിടെ ജോലി ചെയ്തിരുന്നു.എറണാകുളം വെണ്ണല ചളിക്കാവട്ടം സ്വദേശിനിയായ ഭാര്യയും 2 മക്കൾക്കും ഒപ്പം അബുദാബിയിലായിരുന്നു നിയാസിന്റെ താമസം . നിയാസിന്റെ തിരോധാനത്തിന് പിന്നാലെ ഇവർ മറ്റാരെയും അറിയിക്കാതെ പെട്ടെന്ന് നാട്ടിലേക്ക് പോയിരുന്നു.