/ഇടുക്കി▪️* കഞ്ഞിക്കുഴിയിൽ കഴിഞ്ഞ ദിവസം പെൺകുട്ടിയെ ആക്രമിച്ച സിംഹവാലൻ കുരങ്ങിനെ വനം വകുപ്പ് പിടികൂടി. വനംവകുപ്പ് ഉദ്യോഗസ്ഥർ കൂട് സ്ഥാപിച്ച് പിടികൂടിയ കുരങ്ങിനെ വൈദ്യ പരിശോധനക്ക് ശേഷം വേളൂർ വന്യജീവി സങ്കേതത്തിലേക്ക് കൊണ്ടുപോയി.
കഞ്ഞിക്കുഴി പഞ്ചായത്തിലെ വിദൂര ഗ്രാമമായ മക്കുവള്ളിയുടെ സമീപത്തു നിന്നുമാണ് സിംഹവാലൻ കുരങ്ങിനെ പിടികൂടിയത്. കുരങ്ങിനെ കഞ്ഞിക്കുഴി മൃഗാശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനകൾക്ക് ശേഷം വേളൂർ വന്യജീവി വിഭാഗം ഓഫീസിലേക്ക് കൊണ്ടുപോയി. സിംഹവാലൻ കുരങ്ങിന്റെ ആവാസ വ്യവസ്ഥയ്ക്ക് യോജ്യമായ തേക്കടിയിലോ വാഴച്ചാലിലോ ഇവയെ തുറന്നു വിടാനാണ് അധികൃതരുടെ തീരുമാനം.
കഴിഞ്ഞദിവസം മക്കുവള്ളി നെല്ലിക്കുന്നേൽ ഷിജു പോളിന്റെ മകൾ നിത്യയ്ക്കു നേരെയാണ് സിംഹവാലൻ കുരങ്ങിന്റെ ആക്രമണമുണ്ടായത്. പരിക്കേറ്റകുട്ടിയെ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ച് ചികിൽസ നൽകി. പ്രദേശത്ത് കൂടുതൽ കുരങ്ങുകൾ ഉണ്ടോ എന്ന് വനം വകുപ്പ് നിരീക്ഷണം നടത്തുന്നുണ്ട്. തുടർന്നും ആക്രമണം ഉണ്ടാവുമോ എന്ന ആശങ്ക മക്കുവളളി നിവാസികൾക്കുണ്ട്. വേളൂർ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജോയി തോമസ്, കെ എം നൗഷാദ്, കെ ബാബു എന്നിവരും നാട്ടുകാരും ചേർന്നാണ് കുരങ്ങിനെ പിടികൂടിയത്.