ഇടുക്കി -ഓണ്‍ലൈൻ തട്ടിപ്പിലൂടെ 10 ലക്ഷം രൂപ കൈക്കലാക്കിയ ബീഹാർ സ്വദേശിയെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു.
ഭോജ്പൂർ ജില്ലയിലെ ആര സ്വദേശി രേവത് നന്ദനെ യാണ് ബീഹാറിലെത്തി പോലീസ് സംഘം പിടികൂടിയത്. തൊടുപുഴ പെരുമ്പിള്ളിച്ചിറ സ്വദേശിയായ കച്ചവടക്കാരനാണ് തട്ടിപ്പിന് ഇരയായത്.
കഴിഞ്ഞ സെപ്റ്റംബർ മാസം ഫോണിലേക്ക് യോനോ ആപ്പ് വഴി വായ്പ നൽകാമെന്ന് പറഞ്ഞ് ഒരു എസ്എംഎസ് എത്തികയും, ഇതിലെ ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ ഒരാൾ തിരികെ വിളിച്ച് വായ്പ അനുവദിച്ചിട്ടുണ്ടെന്ന് അറിയിക്കുകയും ചെയ്തു. തുടർന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ആധാർ, പാൻകാർഡ്, ഒടിപി നമ്പര്‍ എന്നിവ തന്ത്രത്തില്‍ കൈക്കലാക്കിയ ഇയാള്‍ ഇതുപയോഗിച്ച് ഇന്‍റർനെറ്റ് ബാങ്കിംഗ് പ്രൊഫൈൽ പാസ് വേർഡ്, അക്കൗണ്ട് എന്നിവ കൈക്കലാക്കുകയും വളരെ തന്ത്രപൂർവം തട്ടിപ്പ് നടത്തുകയും ചെയ്തു.
പണം പിൻവലിച്ച ബെനഫിഷറി അക്കൗണ്ട് പരിശോധിച്ചാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്. തൊടുപുഴ സബ് ഇന്‍സ്പെക്ടര്‍ പി.കെ. സലിം, അസി.സബ് ഇന്‍സ്പെക്ടര്‍ ദിലീപ് കുമാർ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അനീഷ് ആന്‍റണി എന്നിവരാണ് ബീഹാറിൽ എത്തി പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.
ശ്രദ്ധിക്കുക…….അതീവ സുരക്ഷ ആവശ്യമുള്ള ഇടപാടുകള്‍ക്ക് നല്‍കപ്പെടുന്നതാണ് OTP ( One Time Password) നമ്പര്‍. യാതൊരു കാരണവശാലും ഇത് മറ്റൊരാള്‍ക്ക് നല്‍കരുത്. ഉത്തരവാദിത്വപ്പെട്ട ആരും നിങ്ങളോട് ഈ നമ്പര്‍ ചോദിക്കില്ലായെന്നതും ഓര്‍ക്കുക.
ലോണ്‍ ആപ്പ് തട്ടിപ്പിനെക്കുറിച്ചുള്ള പരാതികള്‍ പോലീസിനെ അറിയിക്കാനായി പ്രത്യേക വാട്ട്സാപ്പ് നമ്പര്‍ സംവിധാനം നിലവില്‍ വന്നു. നമ്പര്‍ 9497980900. ഇതോടൊപ്പംതന്നെ 1930 എന്ന സൈബർ ഹെല്പ് ലൈൻ നമ്പറിൽ നേരിട്ടു വിളിച്ചും പരാതികൾ അറിയിക്കാവുന്നതാണ്.
#districtpolicechiefidukki
#idukkipolice,
ഓൺലൈൻ തട്ടിപ്പിലൂടെ 10,ലക്ഷം,രൂപ കവർന്ന ബീഹാർ,സ്വദേശി പിടിയിൽ,
