കൊട്ടാരക്കര: മുട്ടറ മരുതിമല ഇക്കോ ടൂറിസം പദ്ധതിയുടെ നവീകരണത്തിന് 2.66 കോടിയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി കെ.എൻ.
ബാലഗോപാല്‍ അറിയിച്ചു. 2021-’22 വര്‍ഷത്തെ പരിഷ്കരിച്ച ബജറ്റില്‍ ജില്ലയില്‍ പ്രഖ്യാപിച്ച ജൈവവൈവിധ്യ വിനോദസഞ്ചാര സര്‍ക്യൂട്ടില്‍ മുട്ടറ മരുതിമല ഇക്കോടൂറിസം പദ്ധതിയും ഉള്‍പ്പെടുത്തിയിരുന്നു.
നാല് ക്ലസ്റ്റര്‍ ഉള്‍പ്പെട്ട വിനോദസഞ്ചാര സര്‍ക്യൂട്ടിലെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 10.19 കോടിയുടെ ഭരണാനുമതി ലഭിച്ചിരുന്നു.
സമുദ്രനിരപ്പില്‍നിന്നും 2000 അടി ഉയരത്തിലാണ് ജൈവ വൈവിധ്യം നിറഞ്ഞ മരുതിമല സ്ഥിതിചെയ്യുന്നത്. ആയിരക്കണക്കിന് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന മരുതിമല ഇക്കോടൂറിസം പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് 2006ല്‍ ആണ്. ടിക്കറ്റ് കൗണ്ടര്‍, രണ്ട് ഫുഡ് കിയോസ്കുകള്‍, റോക്ക് ക്ലൈംബിങ് സ്റ്റേഷൻ, ശൗചാലയങ്ങള്‍, പ്രവേശന കവാടം, പാര്‍ക്കിങ് സംവിധാനം, പാത്ത് വേ, സ്റ്റെപ് സിറ്റിങ് സ്പേസ് എന്നിവയുടെ നിര്‍മാണം, ഇലക്‌ട്രിഫിക്കേഷൻ, വ്യൂയിങ് ഡെക്ക്, പെഡസ്ട്രിയല്‍ ബ്രിഡ്ജ് എന്നീ സംവിധാനങ്ങളാണ് മരുതിമലയില്‍ സജ്ജമാക്കുന്നത്.