ആകാശത്തൊരു കളിമുറ്റം; 2034 ലെ ഫിഫ വേൾഡ് കപ്പിന് ഇപ്പോഴേ ഒരുങ്ങി സൗദി അറേബ്യ

സൗദിയുടെ അത്ഭുത നഗരമായ നിയോമിലാണ് ലോകത്തെ ആദ്യ ആകാശ സ്റ്റേഡിയം നിർമിക്കാൻ സൗദി പദ്ധതിയിടുന്നത്.

2034 ൽ നടക്കുന്ന ഫിഫ ലോകകപ്പിന് ഒരു മുഴം മുന്നേ എറിഞ്ഞ് സൗദി അറേബ്യ. രാജ്യത്ത് ഇപ്പോൾ തന്നെ സ്റ്റേഡിയം ഒരുങ്ങി തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ സൗദിയുടെ അത്ഭുത നഗരമായ നിയോമിലാണ് ലോകത്തെ ആദ്യ ആകാശ സ്റ്റേഡിയം നിർമിക്കാൻ സൗദി പദ്ധതിയിടുന്നത്.

നിയോ സ്റ്റേഡിയം എന്ന പേരിൽ 1150 അടി ഉയരെ ഏകദേശം 350 മീറ്റർ ഉയരത്തിൽ 100 കോടി ഡോളർ ചിലവഴിച്ച് ഈ അതിശയ സ്റ്റേഡിയം നിർമിക്കുമെന്ന് വിവിധ റിപ്പോർട്ടുകളിൽ വെളിപ്പെടുത്തുന്നു.

2027ൽ നിർമാണം ആരംഭിക്കുന്ന നിയോം സ്റ്റേഡിയം ലോകകപ്പിന് കിക്കോഫ് കുറിക്കുന്നതിന് രണ്ടു വർഷം മുമ്പ്പൂർത്തിയാക്കും.. 46,000മാണ് സ്റ്റേഡിയത്തിന്റെ ഇരിപ്പിട ശേഷി. 2024 ഡിസംബറിൽ നിയോം ‘എക്സ്’ പേജിൽ പങ്കുവെച്ച കുറിപ്പിൽ തന്നെ 350 മീറ്റർ ഉയരെ അതുല്യമായൊരു സ്റ്റേഡിയം നിർമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

അതേസമയം ആകാശത്തിലെ സ്റ്റേഡിയം എന്ന സ്വപ്ന പദ്ധതിയെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തു വന്നതിനു പിന്നാലെ അനുകൂലിച്ചും സംശയം പ്രകടിപ്പിച്ചും ആളുകളെത്തിയിട്ടുണ്ട്. ആകശത്തോളം ഉയരത്തിൽ ലോകകപ്പ് പോലൊരു വലിയ കളി എങ്ങനെ നടക്കുമെന്നാണ് പലരുടെയും ചോദ്യം. സമുദ്ര നിരപ്പിൽ നിന്നും ഉയരത്തിലായതിനാൽ കളിക്കാരുടെ പ്രയാസവും, വലിയ തോതിൽ കാണികൾ എങ്ങനെ മുകളിലെത്തുമെന്നുമെല്ലാം ചോദ്യങ്ങളുയരുന്നു.

അതേസമയം അതിവേഗം മാറികൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യകൾക്കും സൗകര്യങ്ങൾക്കുമിടയിൽ പുതിയ ആശയത്തെ സ്വാഗതം ചെയ്യുന്നവരുമുണ്ട്.