കോഴിക്കോട്: വയനാട് മുണ്ടക്കൈയിലുണ്ടായ ദുരന്തവും മലയാളികൾ ഒത്തൊരുമയോടെ നടത്തുന്ന രക്ഷാപ്രവർത്തനവുമാണ് വേദനകൾക്കിടയിലും ചർച്ച. തകർന്നുപോയ മനുഷ്യരെ ചേർത്തുപിടിച്ച് ഒപ്പമുണ്ടെന്ന് പറഞ്ഞ് മലയാളികളുടെ ദുരിതാശ്വാസ സഹായങ്ങൾ വയനാട്ടിലേക്ക് ഒഴുകുകയാണ്. മഴയും കോടയും വകവെക്കാതെ ദുരിതാശ്വാസ പ്രവർത്തനങ്ങളിലേർപ്പെട്ട ആയിരങ്ങളാണ് മുണ്ടക്കൈയിലും ചൂരൽമലയിലുമുള്ളത്.
ദുരന്തത്തിലകപ്പെട്ട ചെറിയകുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണെ എന്റെ വൈഫ് റെഡിയാണ്’ എന്ന പൊതുപ്രവർത്തകന്റെ സന്ദേശം കഴിഞ്ഞ ദിവസം വലിയ രീതിയിൽ ചർച്ചയായിരുന്നു. ആ പോസ്റ്റ് ജർമൻഭാഷയിലേക്ക് വിവർത്തനം ചെയ്ത് ജർമനിയിലെ കൂട്ടുകാർക്ക് കാണിച്ചുകൊടുത്തപ്പോൾ അതവർക്ക് അത്ഭുതവും അവിശ്വസ്നീയവുമായ വാർത്തയായെന്ന് സ്പോർ്ടസ് ജേർണലിസ്റ്റും ജർമനിയിൽ കായിക പരിശീലകനുമായ ഡോ.മുഹമ്മദ് അഷ്റഫ്. ഇങ്ങനെയും മനുഷ്യരുണ്ടോ ഈ ലോകത്ത്… എന്നായിരുന്നു എന്റെ അയൽക്കാരൻ കോൺറാഡിന്റെ ഭാര്യ മറിയ ചോദിച്ചതെന്നും മുഹമ്മദ് അഷ്റഫ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.