തൃശൂർ: തൃശൂർ പൂരം തടസ്സപ്പെടുത്തിയ സംഭവത്തിൽ നടപടിയെടുക്കാൻ ഉത്തരവിട്ട് മുഖ്യമന്ത്രി. തൃശൂർ പൊലീസ് കമ്മീഷണർ അങ്കിത് അശോകിനെ സ്ഥലം മാറ്റാനാണ് മുഖ്യമന്ത്രി ഉത്തരവിട്ടത്.
പൂരവുമായി ബന്ധപ്പെട്ട് പൊലീസിന്റെ നടപടികൾക്കെതിരെ പരാതികൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലം മാറ്റാൻ ഉത്തരവിട്ടിട്ടുണ്ട്.
ഇരുവരെയും തിരുവനന്തപുരത്തേക്കാണ് സ്ഥലം മാറ്റുക. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദത്തോടെ അടിയന്തരമായി ഇരുവരെയും സ്ഥലം മാറ്റാനാണ് മുഖ്യമന്ത്രി ഉത്തരവിട്ടത്.
തൃശൂർ പൂരം തടസ്സപ്പെടുത്തിയ സംഭവം ബി.ജെ.പി ഉൾപ്പടെ തൃശൂർ മണ്ഡലത്തിൽ രാഷ്ട്രീയമായി ഉപയോഗിക്കുന്നുണ്ട്. വിഷയത്തിൽ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ…
ഇതിൽ ഡി.ജി.പിയോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഒരാഴ്ച്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്.
റിപ്പോർട്ട് പരിശോധിച്ച ശേഷം വേണ്ട നടപടികൾ സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതിന് മുന്നോടിയായാണ് ഇപ്പോൾ സിറ്റി പൊലീസ് കമ്മീഷണർക്കെതിരെ നടപടിയെടുത്തത്.
പൂരം കാണാനെത്തിയ ആളുകളോടും മാധ്യമപ്രവർത്തകരോടും സിറ്റി പൊലീസ് കമ്മീഷണർ അപമര്യാദയായി പെരുമാറുന്നതിൻ്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ഇത് തെളിവായി എടുത്ത് കൊണ്ടാണ് ഇപ്പോൾ അദ്ദേഹത്തിനെതിരെ നടപടി എടുത്തത്…