ഇടുക്കി ജില്ലയിലെ തെരുവുനായ വന്ധ്യംകരണ കേന്ദ്രത്തിന്റെ നിർമ്മാണം പാതിയിൽ മുടങ്ങി. ഒന്നേമുക്കാൽ കോടി രൂപയുടെ പ്രവൃത്തികൾ നടത്തിയിട്ടും ബില്ലുകൾ മാറി ലഭിക്കാതായതോടെയാണ് കരാറുകാരൻ പണി നിർത്തിയത്. തെരുവുനായ ശല്യം അതിരൂക്ഷമായി തുടരുമ്പോഴും എബിസി സെന്റർ ഇല്ലാത്ത സംസ്ഥാനത്തെ ഒരേ ഒരു ജില്ല ഇപ്പോഴും ഇടുക്കിയാണ്.
നാലുമാസം മുമ്പാണ് പൈനാവിലെ ജില്ലാ പഞ്ചായത്തിന്റെ സ്ഥലത്ത് എബിസി സെന്റർ നിർമ്മാണം തുടങ്ങിയത്. ത്രിതല പഞ്ചായത്തുകളുടെ സഹായത്തോടെ അത്യാധുനിക സംവിധാനത്തിൽ മൂന്നരക്കോടി രൂപ ചെലവഴിക്കുന്ന പദ്ധതി. ജില്ലാ പഞ്ചായത്ത് 20 ലക്ഷം, ബ്ലോക്ക് പഞ്ചായത്തുകൾ ഏഴ് ലക്ഷം, മുനിസിപ്പാലിറ്റികൾ പത്തു ലക്ഷം, പഞ്ചായത്തുകൾ അഞ്ചു ലക്ഷം എന്നിങ്ങനെയാണ് മാറ്റിവെക്കേണ്ടത്.
എന്നാൽ പല പഞ്ചായത്തുകളും നൽകേണ്ട തുകയുടെ നാലിൽ ഒന്നുപോലും മാറ്റിവെച്ചിട്ടില്ല. ഒന്നേമുക്കാൽ കോടി രൂപയുടെ ജോലികൾ പൂർത്തിയാക്കിയ കരാറുകാരന് ഇതുവരെ ട്രഷറിയിൽ നിന്ന് മാറി ലഭിച്ചത് 19 ലക്ഷം രൂപ മാത്രം. ഇതോടെ ജോലികൾ നിർത്തിവയ്ക്കുന്നതായി കരാറുകാരൻ ജില്ലാ പഞ്ചായത്തിനെ അറിയിച്ചു.
അതേ സമയം പ്രശ്നങ്ങൾ ട്രഷറി ഡയറക്ടറുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും, സോഫ്റ്റ് വെയറിലെ സാങ്കേതിക പ്രശ്നങ്ങൾ പരഹരിച്ച് ഉടൻ തുക അനുവദിക്കുമെന്നുമാണ് ഇടുക്കി ജില്ല പഞ്ചായത്തിന്റെ വിശദീകരണം. അടിയന്തരമായി പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ പുതിയ ഭരണസമിതി എത്തിയാൽ മാത്രമേ പണി തുടരാൻ കഴിയൂ.
