മന്ത്രി ജി ആർ അനിൽ തന്നെക്കുറിച്ച് പറഞ്ഞതും വേദനയുണ്ടാക്കിയെന്നും ശിവൻകുട്ടി പറഞ്ഞു
തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തില്‍ തൻ്റെ പ്രസ്താവനകൾ വ്യക്തിപരമാണെന്നും
സിപിഐക്കെതിരെ കടുത്ത വിമർശനം തന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എംഎ ബേബിയെക്കുറിച്ച് പ്രകാശ് ബാബു പറഞ്ഞത് തനിക്ക് വേദനയുണ്ടാക്കി.മന്ത്രി ജി ആർ അനിൽ തന്നെക്കുറിച്ച് പറഞ്ഞതും വേദനയുണ്ടാക്കിയെന്നും മന്ത്രി പറഞ്ഞു.
സിപിഐ യുവജന വിദ്യാര്‍ത്ഥി സംഘടനകളായ എഐഎസ്എഫ്, എഐവൈഎഫ് പ്രതിഷേധത്തില്‍ തനിക്കെതിരെ ഉപയോഗിച്ച വാക്കുകളും വിളിച്ച മുദ്രാവാക്യങ്ങളും വേദനിപ്പിച്ചെന്നും ശിവൻകുട്ടി പറഞ്ഞു. ഒരു വിഷയത്തില്‍ സിപിഐഎമ്മും സിപിഐയും തമ്മില്‍ തര്‍ക്കമുണ്ടാകുമ്പോള്‍ ഉപയോഗിക്കേണ്ട വാക്കുകളെക്കുറിച്ചും ചെയ്യേണ്ട പ്രവൃത്തികളെക്കുറിച്ചും കുറച്ചുകൂടി പക്വതയോടെ ആലോചിക്കേണ്ടിയിരുന്നുവെന്നും ശിവൻകുട്ടി പറഞ്ഞു.
അതേസമയം സമരം ചെയ്തത് വിദ്യാഭ്യാസ മന്ത്രിക്ക് എതിരെയല്ലയെന്നും പാർട്ടി നിലപാടിനെതിരെയാണെന്നും എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ പറഞ്ഞു. അത് പി എം ശ്രീക്ക് എതിരെയുള്ള എഐഎസ്എഫ്, എഐവൈഎഫ് സംഘടനകളുടെ പ്രഖ്യാപിത നിലപാട് ആണ്. അത് കേരളത്തിൽ രൂപപ്പെടുത്തിയ നിലപാട് അല്ല. ദേശീയതലത്തിലുള്ള നിലപാടിന്റെ ഭാഗമാണ്.സമര രീതികളിൽ വ്യക്തിപരമായി ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പി എം ശ്രീ നിലപാടിൽ മാറ്റമില്ലാതെ മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
