പുതിയ കോൺഗ്രസ് മന്ത്രിസഭ രൂപീകരണ ചർച്ചകൾ പുരോഗമിക്കുന്നു. ബിന്ദു കൃഷ്ണ, വി.ടി. ബൽറാം, വിദ്യാ ബാലകൃഷ്ണൻ തുടങ്ങിയ പുതുമുഖങ്ങൾക്ക് സാധ്യത കൽപ്പിക്കുമ്പോൾ, രമേശ് ചെന്നിത്തലയെ പോലുള്ള മുതിർന്ന നേതാക്കളും പരിഗണനയിലുണ്ട്. സ്പീക്കർ സ്ഥാനത്തേക്കും പ്രമുഖരുടെ പേരുകൾ ചർച്ചചെയ്യുന്നുണ്ട്.
തിരുവനന്തപുരം: കോൺഗ്രസിൽ ആരൊക്കെ മന്ത്രിയാകണമെന്ന കാര്യത്തിൽ ഏകദേശ ധാരണയാകുന്നു. മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനോ എൻ ശക്തനോ സ്പീക്കർ ആയേക്കും. മന്ത്രിസഭയിൽ പുതുമുഖങ്ങൾക്ക് കൂടുതൽ സാധ്യതയെന്നും വൃത്തങ്ങൾ. നേരത്തെ മന്ത്രിമാർ ആയവരേക്കാൾ പുതുമുഖങ്ങളെ പരിഗണിച്ചേക്കും. കെപിസിസി പ്രഡിഡന്റ് സണ്ണി ജോസഫ്, കെ മുരളീധരൻ, എ പി അനിൽ കുമാർ, പി സി വിഷ്ണുനാഥ്, എം ലിജു, റോജി എം ജോൺ, വി പി സജീന്ദ്രൻ, ചാണ്ടി ഉമ്മൻ, ബിന്ദു കൃഷ്ണ, ടി സിദ്ധിഖ്, ഷാനിമോൾ ഉസ്മാൻ, വി ടി ബൽറാം എന്നിവരുടെ പേരുകൾ പരിഗണിക്കുന്നു. മന്ത്രിസഭയിൽ ചേരില്ലെന്ന നിലപാടിലായിരുന്ന രമേശ് ചെന്നിത്തല അയഞ്ഞിട്ടുണ്ട്. മുതിർന്ന
നേതാവെന്ന നിലയിൽ അദ്ദേഹത്തിന് സുപ്രധാന വകുപ്പുതന്നെ നൽകേണ്ടി വരും. സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റ് മന്ത്രിസഭയിൽ ഉണ്ടാകും എന്നുറപ്പ്. മുൻ കെപിസിസി പ്രസിഡന്റ് കെ മുരളീധരൻ മന്ത്രിസഭയിൽ ഉണ്ടാകും. വനിതകളില്‍ കോണ്‍ഗ്രസില്‍ നിന്ന് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത് കൊല്ലത്ത് നിന്ന് ജയിച്ച ബിന്ദുകൃഷ്ണയ്ക്കും അരൂരില്‍ നിന്ന് ജയിച്ച ഷാനിമോള്‍ ഉസ്മാനും ആണ്. എലത്തൂരില്‍ നിന്നും ജയിച്ച വിദ്യാ ബാലകൃഷ്ണനും ചർച്ചയിലുണ്ട്. ഉറച്ച കെസി പക്ഷക്കാരനായ പി.സി വിഷ്ണുനാഥ് പരിഗണിക്കപ്പെടും. എം.വിൻസന്റ് അല്ലെങ്കില്‍ ടി.ജെ വിനോദ് പരിഗണിക്കപ്പെടും. എം.ലിജു അല്ലെങ്കില്‍ കെ. ജയന്ത് പരിഗണിക്കപ്പെടും. മാത്യു കുഴല്നാടൻ അല്ലെങ്കില്‍ റോജി. എം ജോണ്‍ പരിഗണിക്കപ്പെടും. എ.പി അനില്‍കുമാറോ വി.പി സജീന്ദ്രനോ മന്ത്രിയായേക്കാം. അൻവര്‍ സാദത്തിനും സാധ്യത ഉണ്ട്. ഉറച്ച കെസി പക്ഷക്കാരനായ ടി. സിദ്ദിഖിനും സാധ്യതയുണ്ട്. ചാണ്ടി ഉമ്മൻ പരിഗണിക്കപ്പെട്ടേക്കാം. വിടി ബൽറാം, ഐസി ബാലകൃഷ്ണൻ എന്നീ പേരുകളും സജീവ ചർച്ചയിലുണ്ട്.
