സൊനോറ: മെക്‌സിക്കോയില്‍ സൂപ്പർമാർക്കറ്റിൽ സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ കുട്ടികളും സ്ത്രീകളുമടക്കം 23 പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ 12ഓളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ നഗരത്തിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മെക്‌സിക്കോയിലെ വടക്കന്‍ സംസ്ഥാനമായ സൊനോറയുടെ തലസ്ഥാനമായ ഹെര്‍മോസില്ലോയിലാണ് ദാരുണമായ സംഭവം. വിഷവാതകം ശ്വസിച്ചാണ് കൂടുതൽ ആളുകളും മരിച്ചതെന്ന് ഫോറന്‍സിക് മെഡിക്കല്‍ സര്‍വീസ് സംസ്ഥാന അറ്റോര്‍ണി ജനറല്‍ ഗുസ്താവോ സലാസ് സ്ഥിരീകരിച്ചു.
മെക്സിക്കോയിലെ പ്രധാന ഉത്സവങ്ങളിലൊന്നായ ഡേ ഓഫ് ദ ഡെഡുമായി ബന്ധപ്പെട്ട ആഘോഷം നടക്കവേയാണ് ദാരുണമായ ദുരന്തം നടന്നത്. 23 പേരുടെ ജീവനെടുത്ത ദുരന്തം രാജ്യത്തെ ദുഖത്തിലാഴ്ത്തിയതായി സൊനോറ ഗവര്‍ണര്‍ അല്‍ഫോന്‍സോ ഡുറാസോ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ട്രാന്‍സ്ഫോര്‍മറില്‍ നിന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പുറത്തുവരുന്ന വിവരം. സൂപ്പർമാർക്കറ്റിലെ സ്റ്റോർ റൂമിലുണ്ടായിരുന്ന ട്രാൻസ്ഫോമർ പൊട്ടിത്തെറിച്ച നിലയിലാണ്. സ്ഫോടനത്തിൽ സൂപ്പർമാർക്കറ്റിന് പുറത്ത് നിർത്തിയിട്ടിരുന്ന നിരവധി കാറുകളും വാഹനങ്ങളും തകർന്നിട്ടുണ്ട്. വിദഗ്ധ സംഘം സ്ഥലത്തെത്തി പരിശോധന നടക്കുകയാണ്.
