ലൂവ്ര് മോഷണം; പ്രധാന പ്രതിയടക്കം അഞ്ചുപേ‍‍‍‍ർകൂടി പിടിയില്‍; 900 കോടി രൂപയുടെ ആഭരണങ്ങളെവിടെ?

പാരീസ് പബ്ലിക് പ്രോസിക്യൂട്ടറാണ് ഇക്കാര്യം വ്യക്തമാക്കിയത്

പാരീസ്: ഫ്രാന്‍സിലെ പാരീസിലുള്ള ലോക പ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിലെ മോഷണക്കേസില്‍ പ്രധാന പ്രതിയടക്കം അഞ്ചുപേ‍‍‍‍ർകൂടി പിടിയില്‍. പാരീസ് പബ്ലിക് പ്രോസിക്യൂട്ടറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബുധനാഴ്ച രാത്രി പാരീസ് മേഖലയിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതോടെ ആഭരണങ്ങൾ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അധികൃത‍ർ. കവർച്ചയുമായി ബന്ധപ്പെട്ട് നേരത്തെ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിരുന്നു.

ഇവർക്ക് കേസിൽ ബന്ധമുണ്ടെന്നും വ്യക്തമായിരുന്നു. പിന്നില്‍ വന്‍മോഷണ സംഘമാണുള്ളതെന്ന് അധികൃതര്‍ പറയുന്നു. കഴിഞ്ഞ ഞായറാഴ്ച പകലാണ് ലോകത്തെയാകെ ഞെട്ടിച്ച് മോഷണം നടന്നത്. ലോകത്ത് ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന മ്യൂസിയത്തില്‍ നിന്ന് 900 കോടി വിലമതിക്കുന്ന വസ്തുക്കളാണ് കൊള്ളയടിക്കപ്പെട്ടത്.

ഫ്രഞ്ച് ചക്രവര്‍ത്തി നെപ്പോളിയന്‍ ബോണപാര്‍ട്ടിന്റെയും ചക്രവര്‍ത്തിനിയുടെയും അമൂല്യ ആഭരണശേഖരത്തില്‍ നിന്നുള്ള ഒന്‍പത് വസ്തുക്കളാണ് മോഷ്ടിക്കപ്പെട്ടത്. ലൂവ്രിലാണ് മൊണാലിസയുടെ ചിത്രം അടക്കം സൂക്ഷിച്ചിരിക്കുന്നത്. ജനല്‍ തകര്‍ത്താണ് അപ്പോളോ ഗാലറിയിലേക്ക് മോഷ്ടാക്കള്‍ കടന്നത്. കെട്ടിടത്തിന് പുറത്ത് നിര്‍ത്തിയിട്ട ട്രക്കില്‍ ഘടിപ്പിച്ച ഗുഡ് ലിഫ്റ്റി (ഏണി)ലൂടെയാണ് പ്രതികള്‍ അകത്ത് കടന്നതെന്ന് വ്യക്തമായിരുന്നു.

അകത്ത് കടന്ന മോഷ്ടാക്കള്‍ ആഭരണങ്ങളുമായി ഏഴു മിനിറ്റിനുള്ളിലാണ് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്. എന്തൊക്കെ നഷ്ടപ്പെട്ടു എന്നതിന്റെ വ്യക്തമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. സാംസ്‌കാരികമായി വലിയ പ്രാധാന്യമുള്ള വിലമതിക്കാനാവാത്ത സാമഗ്രികളാണ് നഷ്ടമായതെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ പ്രതികരിച്ചിരുന്നു.