ശബരിമല സ്വർണ മോഷണം; ‘കൂടുതൽ നടപടി ഉണ്ടാകും; ഉണ്ണികൃഷ്ണൻ പോറ്റിയുമായി ദേവസ്വം ബോർഡിന് ബന്ധമില്ല’; പിഎസ് പ്രശാന്ത്

ശബരിമല സ്വർണമോഷണത്തിൽ ദേവസ്വം വിജിലൻസിന്റെ അന്തിമ റിപ്പോർട്ട് കിട്ടിയശേഷം കൂടുതൽ നടപടി ഉണ്ടാകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ദേവസ്വം ബോർഡിന് ബന്ധമില്ല. എല്ലാ രേഖകളും തങ്ങളുടെ പക്കൽ ഉണ്ടെന്നും പുതിയ അന്വേഷണസംഘത്തിന് മുന്നിൽ എല്ലാം പറയുമെന്നും പി എസ് പ്രശാന്ത് പറഞ്ഞു.

ദേവസ്വം മന്ത്രിയുടെയും ദേവസ്വം ബോർഡ് പ്രസിഡന്റിന്റെയും രക്തമാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നതെന്ന് പിഎസ് പ്രശാന്ത് വിമർശിച്ചു. മണ്ഡലകാലം സുഗമമായി നടത്താൻ പ്രതിപക്ഷം സഹകരിക്കണമെന്ന് അദേഹം ആവശ്യപ്പെട്ടു. ഏത് കോടീശ്വരന്റെ കൈയിലാണ് ഇതൊക്കെ കൊണ്ടുപോയതെന്ന് പ്രതിപക്ഷ നേതാവ് ഉണ്ണികൃഷ്ണൻ പോറ്റിയോട് ചോദിക്കണമെന്ന് പിഎസ് പ്രശാന്ത് പറഞ്ഞു.

തങ്ങൾ സർക്കാരിനോടല്ല കോടതിയോട് ആവശ്യപ്പെട്ടിട്ടാണ് സമഗ്രമായ അന്വേഷണ സമിതിയെ വെച്ചിരിക്കുന്നത്. കോടതിയുടെ നിരീക്ഷണത്തിലാണ് അന്വേഷണം നടക്കുക. കൃത്യമായ അന്വേഷണം നടക്കും. ആറാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. അതുവരെ എങ്കിലും ശബരിമല മഹോത്സവം മുന്നോട്ടുകൊണ്ടുപോകാൻ കുറച്ചധികം പണിയുണ്ട്. അതിനൊന്ന് അനുവദിക്കണമെന്നാണ് പ്രതിപക്ഷ നേതാവിനോട് ആവശ്യപ്പെടാൻ ഉള്ളതെന്ന് പിഎസ് പ്രശാന്ത് പറഞ്ഞു.