മലപ്പുറത്ത് പൊലീസിനെ വാഹനം ഇടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചവരെ 35 കിലോമീറ്റർ പിന്തുടർന്ന് പിടികൂടി പൊലീസ്. കക്കൂസ് മാലിന്യവുമായി എത്തിയ വാഹനമാണ് പൊലീസിനെ ഇടിച്ച് കടന്നുകളയാൻ ശ്രമിച്ചത്, മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരൂർ, താനൂർ, പരപ്പനങ്ങാടി പോലീസിന്റെ സംയുക്ത ഓപ്പറേഷനിലാണ് പ്രതികൾ പിടിയിലായത്. ചാപ്പനങ്ങാടി സ്വദേശി മുഹമ്മദ് റാഫി(25), അങ്ങാടിപ്പുറം സ്വദേശി ഫൗസാൻ(25), കടുങ്ങപുരം സ്വദേശി ജംഷീർ(25) എന്നിവർ ആണ് അറസ്റ്റിലായത്.

പ്രതികൾ സഞ്ചരിച്ച വാഹനത്തെ പൊലീസ് ചെയ്‌സ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കഴിഞ്ഞ രാത്രിയിലാണ് സംഭവം നടന്നത്. തിരൂർ ടൗണിൽ തിരൂർ പൊലീസ് പതിവ് വാഹന പരിശോധന നടത്തവേയാണ് കക്കൂസ് മാലിന്യവുമായി ഒരു വാഹനം കടന്നുവന്നത്. ഇതിനെ തടയാൻ ശ്രമിക്കുന്നതിനിടെ നിർത്താതെ മുന്നോട്ടുപോവുകയായിരുന്നു. തുടർന്ന് വാഹനത്തെ പൊലീസ് പിന്തുടരുകയായിരുന്നു. കൈ കാണിച്ച് നിർത്താൻ ശ്രമിച്ച എസ്‌ഐയ്ക്ക് നേരെ വാഹനം ഓടിച്ചു കയറ്റാൻ ശ്രമിച്ചെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. വാഹനത്തിന് നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ല. ചാലിയത്ത് വെച്ചാണ് പൊലീസ് ഈ വാഹനത്തെ പിടികൂടുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
