അര്‍ജുന്റെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കണ്ടന്റ് ഇല്ല ; ലോറിയുടമ മനാഫിനെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയേക്കും

കോഴിക്കോട്: ഷിരൂര്‍ മണ്ണിടിച്ചിലില്‍ കൊല്ലപ്പെട്ട അര്‍ജുന്റെ കുടുംബവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ പ്രതിപ്പട്ടികയില്‍ നിന്നും ലോറി ഉടമ മനാഫിനെ ഒഴിവാക്കും.

ലോറി ഉടമ മനാഫ് എന്ന പേരിലുള്ള മനാഫിന്റെ യൂട്യൂബ് ചാനലിലെ വീഡിയോകളും പരിശോധിച്ച പൊലീസ് മനാഫ് അപകീര്‍ത്തികരമായി ഒന്നും ചെയ്തില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയത്.

സൈബര്‍ ആക്രമണം നടത്തിയ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളും പൊലീസ് പരിശോധിച്ചു വരികയാണ്. ചില യൂട്യൂബര്‍മാര്‍ക്കെതിരെ കേസെടുക്കാനും പൊലീസ് തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. സൈബര്‍ ആക്രമണം അന്വേഷിക്കണമെന്ന അര്‍ജുന്റെ സഹോദരി അഞ്ജുവിന്റെ പരാതിയിലായിരുന്നു നടപടി. മനാഫിന്റെ യൂട്യുബ് ചാനല്‍ പരിശോധിച്ച പോലീസിന്് അര്‍ജുനെയോ കുടുംബത്തെയോ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലുള്ള ഒരു പരാമര്‍ശങ്ങളും കണ്ടെത്താനായില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

കഴിഞ്ഞ ദിവസം പരാതിയില്‍ അര്‍ജുന്റെ സഹോദരിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ ചേവായൂര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മെഡിക്കല്‍ കോളേജ് എസിപിയുടെ കീഴിലുള്ള സംഘമാണ് പരാതി അന്വേഷിച്ചത്. കുടുംബത്തിനെതിരെ അറിഞ്ഞുകൊണ്ടൊന്നും ചെയ്തിട്ടില്ല. കുടുംബത്തിനെതിരെ സൈബര്‍ ആക്രമണം നടത്തരുതെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ മനാഫ് വ്യക്തമാക്കിയിരുന്നു. പരാതി നല്‍കിയതിന് പിന്നാലെ വൈകാരികമായ ഇടപെടലുണ്ടായതില്‍ അര്‍ജുന്റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നുവെന്നും മനാഫ് പറഞ്ഞിരുന്നു.