കോട്ടയം: വിയർപ്പിന്റെ അസുഖമുള്ള മലയാളി പണിയെടുക്കാതെ നാട്ടുകാരെ പറ്റിച്ച് കള്ളും കഞ്ചാവുമടിച്ച് വീട്ടുകാർക്കും, നാട്ടുകാർക്കും ശല്യമായി നടക്കുകയാണ്. മലയാളികളുടെ പല വീടുകളിലും അരപ്പട്ടിണിയാണ്.
30 ലക്ഷത്തോളം വരുന്ന അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ നിന്നും ദിവസവും നാടുകടത്തുന്നത് മുന്നൂറ് കോടി രൂപയ്ക്കു മുകളിലാണ്. ശരാശരി 700 രൂപ മുതൽ ആയിരത്തി അഞ്ഞൂറ് രൂപയ്ക്ക് വരെ ഒരാൾ പണിയെടുത്തുണ്ടാക്കുന്നുണ്ട്. കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നു പ്രതിസന്ധിയിലേയ്ക്ക് തള്ളിവിടുന്നതാണ് അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേയ്ക്ക് കൊണ്ടു പോകുന്ന ഈ കോടികൾ.
സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കണക്ക് പ്രകാരം സംസ്ഥാനത്തെ അന്യസംസ്ഥാന തൊഴിലാളികൾ 17 ലക്ഷമാണ്. എന്നാൽ, സർക്കാരിന്റെ പട്ടികയിൽപ്പെടാതെ ലക്ഷക്കണക്കിന് തൊഴിലാളികൾ വിവിധ മേഖലകളിൽ പണിയെടുക്കുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇത്തരത്തിൽ മുപ്പത് ലക്ഷത്തിലധികം തൊഴിലാളികൾ കേരളത്തിൽ പണിയെടുക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.
ഇവർക്ക് ലഭിക്കുന്ന ശമ്പളത്തിൽ നിന്നും നൂറ് രൂപയിൽ താഴെ മാത്രമാണ് പലരും പല ആവശ്യങ്ങൾക്കായി ഒരു ദിവസം ചിലവഴിക്കുന്നത്. ഭക്ഷണം സ്വയം പാകം ചെയ്യുന്നതിനൊപ്പം ഏറ്റവും ചിലവ് കുറഞ്ഞ ജീവത സാഹചര്യങ്ങളുമാണ് ഇവർ തിരഞ്ഞെടുക്കുന്നത് .
എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം സംസ്ഥാനത്ത ഒട്ടുമില്ല ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകൾക്ക് മുന്നിലും ഇതര സംസ്ഥാന തൊഴിലാളികളുടെ നീണ്ട ക്യൂ കാണാം. ആഴ്ചയിൽ ഒരാൾക്ക് 3000 മുതൽ 9000 രൂപ വരെയാണ് കൂലിയായി ലഭിക്കന്നത്. ഇതിൽ പരമാവധി തുക ഇവർ നാട്ടിലേയ്ക്ക് അയക്കുകയാണ് ചെയ്യുന്നത്.
സ്റ്റേറ്റ് ബാങ്കിൻ്റെ പല ബ്രാഞ്ചുകളും ഇവർക്കായി ഞായറാഴ്ച ദിവസങ്ങളിൽ തുറന്ന് പ്രവർത്തിക്കുന്നുണ്ട്.
കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ താങ്ങി നിർത്തുന്ന മദ്യവ്യവസായത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾ കാര്യമായ സംഭാവന നൽകാറില്ലന്നതാണ് വസ്തുത. ഇവർ കൂടുതലായി ഉപയോഗിക്കുന്നതാകട്ടെ ഹാൻസും പാൻപരാഗും അടക്കമുള്ള പുകയില ഉത്പന്നങ്ങളാണ്. എന്നാൽ, കേരളത്തിൽ ഇത് നിരോധിച്ചിരിക്കുന്നതിനാൽ ഇതിന്റെ നികുതിയും സംസ്ഥാനത്തിന് ലഭിക്കില്ല. ഇതര സംസ്ഥാന തൊഴിലാളികളിൽ ഏറെയും പണിയെടുക്കുന്നത് കെട്ടിട നിർമ്മാണം, ഹോട്ടൽ, കോഴിക്കടകൾ, മീൻ കടകൾ തുടങ്ങി മറ്റ് വ്യവസായ മേഖലകളിലുമാണ്.
ഈ മേഖലകളിൽ മലയാളികൾ കൃത്യമായി പണിയെടുത്തിരുന്നെങ്കിൽ വർഷം ഒരു ലക്ഷം കോടിയോളം രൂപ കേരളത്തിലെ മാർക്കറ്റിൽ തന്നെ നില നിന്നേനേ. മുൻ കാലങ്ങളിൽ ഈ മേഖലകളിലെല്ലാം പണിയെടുത്തിരുന്നത് മലയാളികൾ തന്നെ ആയിരുന്നു. അന്ന് മലയാളികളുടെ വീട്ടിൽ പട്ടിണിയും ഇല്ലായിരുന്നു.
എന്നാൽ, മലയാളികൾക്ക് വിയർപ്പിന്റെ അസുഖം തുടങ്ങിയതോടെ തൊഴിൽ മേഖലകളിലെല്ലാം അന്യ സംസ്ഥാന തൊഴിലാളികൾ എത്തി. ഇതോടെ കേരളത്തിൽ നിന്നും പണം വൻതോതിൽ പുറത്തേയ്ക്ക് ഒഴുകി തുടങ്ങി. ഇത് കേരളത്തിന്റെ സാമ്പത്തിക അടിത്തറയെ തന്നെ തകർത്തുകളഞ്ഞു.
കോട്ടയം നഗരത്തിൽ മാത്രം ഏഴായിരത്തിലധികം അന്യസംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. സംസ്ഥാനത്തെ പല ഹോട്ടലുകളിലും മലയാളികൾക്ക് ജോലി കൊടുക്കാത്ത സാഹചര്യമാണ് നിലവിൽ. ജോലി ചെയ്യാതെ വകുപ്പും ചട്ടവും പറയുകയും രാവിലെ മുതലുള്ള കള്ളുകുടിയും തന്നെയാണ് കാരണം
പണ്ട് മലയാളികളായ തൊഴിലാളികൾ രാവിലെ എട്ട് മണിക്ക് ജോലിക്ക് കയറുമായിരുന്നു. എന്നാൽ പിന്നീട് എട്ട് മണിയെന്നത് 8.30ഉം ഇപ്പോൾ അത് ഒൻപതും ഒൻപതരയും വരെയായി. വൈകിട്ട് 4 മണി ആകുമ്പോഴേക്കും മലയാളി തൊഴിലാളികൾ സഞ്ചിയും തൂക്കി ഇറങ്ങും. എന്നാൽ അന്യ സംസ്ഥാന തൊഴിലാളികൾ കൃത്യം 8 മണിക്ക് പണി സൈറ്റിൽ എത്തും.
കേരളത്തിലെ നിരവധി കുടുംബങ്ങൾ പണിയില്ലാതെയും, പണമില്ലാതെയും അരപ്പട്ടിണിയിൽ കഴിയുമ്പോഴാണ് അന്യസംസ്ഥാന തൊഴിലാളികൾ കാൽചുവട്ടിൽ നിന്ന് കോടികൾ കൊണ്ടു പോകുന്നത്.