കുറ്റിപ്പുറം: സ്വകാര്യ ആശുപത്രിയിലെ നഴ്സ് ആത്മഹത്യചെയ്ത സംഭവത്തിൽ പ്രതിയായ ജനറൽ മാനേജർ വളാഞ്ചേരി കാവുംപുറം സ്വദേശി അബ്ദുൽ റഹ്മാനിൽനിന്ന് നേരിട്ടത് അനീതിയെന്ന് അന്വേഷണ സംഘം കണ്ടെത്തി. എറണാകുളം കോതമംഗലത്തെ സ്വകാര്യ സ്ഥാപനത്തിൽ ഒ.ടി ടെക്നീഷ്യൻ കോഴ്സിനു ചേർന്ന് പഠിക്കുകയായിരുന്ന അടിവാട് സ്വദേശിനി അമീനയാണ് ആത്മഹത്യ ചെയ്തത്. ആറു മാസം തിയറിയും ഒരു വർഷം പ്രാക്ടിക്കൽ പഠനവുമായിരുന്നു കോഴ്സിലുണ്ടായിരുന്നത്. പഠിക്കുന്ന സ്ഥാപനമാണ് പ്രാക്ടിക്കൽ പഠനത്തിനായി അമീനയെ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലേക്ക് അയച്ചത്. കോഴ്സ് കഴിഞ്ഞ് വിദേശത്ത് ജോലിയായിരുന്നു അമീനയുടെ ലക്ഷ്യം. 2024 ഡിസംബറിൽ പ്രാക്ടിക്കൽ പഠനം പൂർത്തിയായെങ്കിലും ആറു മാസംകൂടി നിന്നാലേ പരിചയസർട്ടിഫിക്കറ്റ് തരൂവെന്ന് ജനറൽ മാനേജർ പറഞ്ഞു. ഇതുപ്രകാരം ജൂണിൽ ആറു മാസം കഴിയാനിരിക്കെ ഗൾഫിൽ ജോലി ശരിയായ അമീന പരിചയസർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. എന്നാൽ, തരാൻ കഴിയില്ലെന്നായിരുന്നു ജനറൽ മാനേജറുടെ മറുപടി. ഒടുവിൽ അമീനയുടെ ബന്ധുക്കൾ എത്തി സംസാരിച്ചതനുസരിച്ച് ഒരു മാസംകൂടി ആശുപത്രിയിൽ തുടരാൻ തീരുമാനമായി

