Kerala Times

ടി.ജെ. ജോഷ്വാ അച്ചന്റെ വിയോഗം തീരാ നഷ്ടം

ടി.ജെ. ജോഷ്വാ അച്ചന്റെ വിയോഗം തീരാ നഷ്ടം. യോഗ യെപ്പറ്റി താൻ എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകത്തിനു അച്ചന്റെ അവതാരികയും ആശംസയും ലഭിച്ചത് ദൈവകൃപ എന്ന് ജോസ് കോലത്ത് കോഴഞ്ചേരി.

കാൽ നൂറ്റാണ്ടിലേറെ മലയാള മനോരമയുടെ ഞായറാഴ്ച പതിപ്പിൽ മുടങ്ങാതെ TJJ എന്ന തൂലികാ നാമത്തിൽ ഇന്നത്തേ ചിന്താവിഷയം എഴുതിക്കൊണ്ടിരുന്ന ഫാ. ഡോ. ടി.ജെ. ജോഷ്വാ അച്ചൻ (95) ദൈവസന്നിധിയിലേക്കു യാത്രയായി. അദ്ദേഹത്തോടൊപ്പം ചിലവഴിക്കാൻ ലഭിച്ച അവസരങ്ങൾ തന്റെ ജീവിതത്തിലെ അമൂല്യ നിമിഷങ്ങൾ ആയിരുന്നുവെന്നു ജോസ് കോലത്ത് പറയുകയുണ്ടായി.

ഇനി ജോസ് കോലത്തിന്റെ വാക്കുകളിലേക്ക്. കഴിഞ്ഞ നാൽപതു വർഷത്തിലേറെയായി ഞാൻ മുടങ്ങാതെ അഭ്യസിക്കുന്ന യോഗയും, ധ്യാനവും (meditation) തന്റെ ജീവിതത്തെ എങ്ങിനെ സ്വാധീനിച്ചു എന്നതിനെപ്പറ്റി “YOGA AND THE ART OF PEACEFUL LIVING AND DYING” എന്ന തലക്കെട്ടിൽ
ഒരു പുസ്തകം എഴുതിക്കൊണ്ടിരിക്കയാണെന്നു ജോഷ്വാ അച്ചനോട് പറഞ്ഞത് ചില മാസങ്ങൾക്കു മുൻപ് കോട്ടയം കുറിച്ചിയിലുള്ള അച്ചന്റെ വസതി സന്ദർശിച്ചപ്പോഴാണ്. അതിരാവിലെ 4.30 ന് എഴുന്നേറ്റു പ്രാർത്ഥന കഴിഞ്ഞാലുടൻ ഒരു മണിക്കൂർ യോഗയും ധ്യാനവും
മുടങ്ങാതെ ചെയ്യുന്ന അച്ചന് ഇത് കേട്ട് വളരെ സന്തോഷം ആവുകയും ചെയ്തു.

ദൈവശാസ്ത്ര പണ്ഡിതൻ, എഴുത്തുകാരൻ പ്രാസംഗികൻ എന്നീ നിലകളിൽ ലോക പ്രശസ്തനായിരുന്ന ജോഷ്വാ അച്ചൻ ഒരു യോഗാ ചാര്യൻ കൂടി ആയിരുന്നു എന്ന് അദ്ദേഹത്തെ അടുത്തറിയാവുന്നവർക്കു മാത്രം അറിയാവുന്ന വസ്തുത ആയിരുന്നു. യോഗയെപ്പറ്റിയുള്ള എന്‍റെ പുസ്തകം പ്രകാശനം ചെയ്യുമ്പോൾ ഒരു കോപ്പി സ്വീകരിക്കാൻ ഇനി ജോഷ്വാ അച്ചൻ ഇല്ലല്ലോ എന്ന ദുഖമുണ്ടെങ്കിലും പുസ്തകത്തിന്റെ ഉള്ളടക്കത്തെപ്പറ്റി അച്ചനുമായി വിശദമായ ചർച്ച നടത്താൻ സാധിച്ചതും, അനുഗ്രഹാശിസ്സുകളോടെ പുസ്തകത്തിനു അച്ചന്റെ അവതാരിക ഏറ്റുവാങ്ങുന്നതിനും (കവർ ചിത്രം) വീഡിയോ സന്ദേശം ലഭിക്കുന്നതിനും ഇടയായത് ഒരു വലിയ ഭാഗ്യമായി കരുതുന്നു വെന്നു ജോസ് കോലത്ത് പറഞ്ഞു.

2007 ൽ ഉണ്ടായ കാറപകടത്തിൽ ഭാര്യയുടെ (Dr. Mariyamma) ആകസ്മിക വേർപാട്, അച്ചനെ ഏറെക്കാലമായി പിന്തുടർന്ന കാൻസർ രോഗം ഇതിനെയെല്ലാം സധൈര്യം നേരിട്ടത് പ്രാർത്ഥന, യോഗാ, ധ്യാനം എന്നീ മൂന്ന്‌ കാര്യങ്ങളിൽ കൂടിയാണെന്ന് അചഞ്ചലമായ ദൈവ വിശ്വാസത്തിനുടമയായ അച്ചൻ എപ്പോഴും പറയുമായിരുന്നു.

ഓർത്തഡോക്സ് സഭയിലെ പരിശുദ്ധ കാതോലിക്കാ ബാവാ, തിരുമേനിമാർ,
വൈദികർ ഉൾപ്പെടെ
നൂറുകണക്കിന് ആളുകളാണ് ,
60 വർഷത്തിലേറെ വൈദിക സെമിനാരിയിൽ അധ്യാപകനായിരുന്ന ജോഷ്വാ അച്ചന്റെ ശിഷ്യ ഗണത്തിൽ ഉള്ളത്. അറുപത്തഞ്ചോളം പുസ്തകങ്ങളുടെ രചയിതാവായ ജോഷ്വാ അച്ചൻ “ഗുരുരത്നം” അവാർഡ് ഉൾപ്പെടെ അനേകം അംഗീകാരങ്ങൾ നേടിയിട്ടുള്ള മഹത് വ്യക്തിയാണ്.

Share the News
Exit mobile version