Kerala Times

ആലപ്പുഴ കൊലപാതകങ്ങള്‍:
ഇരട്ട നീതിക്ക് പിന്നില്‍ സര്‍ക്കാര്‍ – സംഘപരിവാര്‍ ബാന്ധവം- മുവാറ്റുപുഴ അഷ്റഫ് മൗലവി



കൊച്ചി: തൊട്ടടുത്ത ദിവസങ്ങളിലായി ആലപ്പുഴയില്‍ നടന്ന കൊലപാതകങ്ങളില്‍ ഇരട്ട നീതി നടപ്പാക്കുന്നതിനു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതു സര്‍ക്കാരും സംഘപരിവാരവും തമ്മിലുള്ള ബാന്ധവമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപഴ അഷ്റഫ് മൗലവി. ആദ്യം നടന്ന കൊലപാതകത്തില്‍ പ്രതിപ്പട്ടിക പോലും പൂര്‍ണമായിട്ടില്ല. മാസങ്ങള്‍ നീണ്ട ആസൂത്രണം നടത്തി നടപ്പാക്കിയ കൃത്യത്തില്‍ പ്രതികളെല്ലാവരും വളരെ വേഗം ജാമ്യം നേടി സൈ്വര്യവിഹാരം നടത്തുന്നു. പ്രതികളില്‍ ഒരാള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ 10 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചയാള്‍. എന്നിട്ടും പ്രോസിക്യൂഷന്‍ എതിര്‍ത്തില്ല. പബ്ലിക് പ്രോസിക്യൂട്ടറെ തീരുമാനിച്ചതുപോലും വളരെ വൈകി. കേസ് നടപടികള്‍ നാളിതുവരെ ആരംഭിച്ചിട്ടില്ല. അതേസമയം രണ്ടാമത് നടന്ന കൊലപാതകത്തില്‍ കുറ്റാരോപിതരായ മുഴുവനാളുകളും ജാമ്യം പോലും ലഭിക്കാതെ ജയിലില്‍. അവസാനം വാദം പൂര്‍ത്തിയായി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട 15 പേര്‍ക്കും വധശിക്ഷ വിധിച്ചിരിക്കുന്നു. പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട, വധശിക്ഷ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അതേപടി അംഗീകരിച്ച് ക്ഷണനേരം കൊണ്ട് വിധി പറയുകയായിരുന്നു. വധശിക്ഷ സംബന്ധിച്ച സുപ്രിം കോടതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പോലും പാലിക്കപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കപ്പെടണം. വംശീയ താല്‍പ്പര്യത്തോടെ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും പൗരാവകാശം പോലും നല്‍കരുതെന്ന അജണ്ടയില്‍ നീതി നിഷേധിക്കുന്ന സംഘപരിവാരമാണ് കേന്ദ്രഭരണം കൈയാളുന്നത്. അവരില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നത് മൗഢ്യമാണ്. എന്നാല്‍ മതനിരപേക്ഷത അവകാശപ്പെടുന്ന കേരളത്തിലെ പിണറായി വിജയന്‍ നയിക്കുന്ന ഇടതുപക്ഷ സര്‍ക്കാരും സംഘപരിവാര്‍ താല്‍പ്പര്യം അക്ഷരംപ്രതി നടപ്പിലാക്കുന്നു എന്നതാണ് ഏറെ അപകടകരം. കഴിഞ്ഞ കുറേ നാളുകളായി സംസ്ഥാനത്ത് നടക്കുന്ന വിവേചനത്തിന്റെയും പക്ഷപാതിത്വത്തിന്റെയും തുടര്‍ച്ചയാണ് ആലപ്പുഴയിലും നടക്കുന്നത്. നാട്ടില്‍ ഒരു തരത്തിലുള്ള അക്രമവും കൊലപാതകവും നടക്കാന്‍ പാടില്ല. അതേസമയം മതവും ജാതിയും രാഷ്ട്രീയവും നോക്കി കുറ്റവും ശിക്ഷയും നീതിയും നടപ്പാക്കുന്ന വിവേചനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ആലപ്പുഴയിലെ ഇരട്ട നീതിയില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും മൂവാറ്റുപുഴ അഷ്റഫ് മൗലവി ആവശ്യപ്പെട്ടു.

Share the News
Exit mobile version