Kerala Times

സിപിഎം.വാദം പൊളിഞ്ഞു. മറിയക്കുട്ടിക്ക് ഭൂമിയില്ലാ. സാക്ഷ്യപ്പെടുത്തി വില്ലേജ് ഓഫീസർ.

ഇടുക്കി: പെൻഷൻ മുടങ്ങിയതിന് പിച്ചച്ചട്ടിയെടുത്ത് പ്രതിഷേധത്തില്‍ പങ്കെടുത്ത മറിയക്കുട്ടിയുടെ പേരിൽ ഭൂമി ഇല്ലെന്ന് ഇടുക്കി മന്നാക്കണ്ടം വില്ലേജ് ഓഫീസർ. ഇതോടെ സിപി എമ്മിന്റെ വാദം പൊളിഞ്ഞു. തന്റെ പേരില്‍ ഉണ്ടെന്ന് പറയുന്ന ഒന്നരയേക്കര്‍ ഭൂമി കണ്ടെത്തിത്തരണമെന്ന് മറിയക്കുട്ടി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന്, ഇവര്‍ പഞ്ചായത്ത് മെമ്പർ ജിൻസി മാത്യുവിനൊപ്പം എത്തിയാണ് വില്ലേജ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചത്. മറിയക്കുട്ടിക്കെതിരെ വ്യാപകമായി സിപി എമ്മിന്റെ സൈബര്‍ ആക്രമണം നടന്നിരുന്നു. നേരത്തെ പറഞ്ഞതുപോലെ, തന്റെ പേരിലുള്ള സ്ഥലം കണ്ടെത്തി തരണമെന്ന് മറിയക്കുട്ടി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഒപ്പം ചെന്ന് അപേക്ഷ നല്‍കിയതെന്ന് വാര്‍ഡ് മെമ്പർ ജിൻസി മാത്യു പറഞ്ഞു. സിപിഎം തനിക്കുണ്ടെന്ന് പറയുന്ന ഭൂമി എവിടെയെന്ന് കാണിച്ചുതരാൻ തയ്യാറാകണം. അതുപോലെ തന്നെ ജോലിയുള്ള മക്കളെയും സിപിഎം കാണിച്ചുതരണമെന്നും മറിയക്കുട്ടി ആവശ്യപ്പെട്ടിരുന്നു. സിപിഎം താന്‍ ഭിക്ഷ യാചിച്ച്‌ തെരുവില്‍ ഇറങ്ങിയതോടെ ഭീഷണിപ്പെടുത്തുകയാണന്നും വീടിന് നേരെ കല്ലേറുണ്ടായതായും മറിയക്കുട്ടി പറഞ്ഞു..

Share the News
Exit mobile version