Kerala Times

വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലെത്തി; ഷെൻ ഹുവ 15 ന് വാട്ടര്‍ സല്യൂട്ടോടെ സ്വീകരണം

തിരുവനന്തപുരം: പതിറ്റാണ്ടുകളായി കേരളം കണ്ട സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിന് തിരശീല്ല വീണു.വിഴിഞ്ഞം തുറമുഖത്ത്‌ ആദ്യ കപ്പലെത്തി.

ചൈനീസ് ചരക്കു കപ്പലായ ഷെൻഹുവ 15 ആണ് തുറമുഖത്തെത്തിയത്. ക്രെയിനുകള്‍ വഹിക്കുന്നതിനായി പ്രത്യേകം രൂപകല്‍പന ചെയ്തതാണ് ഷെ‍ൻഹുവ 15. കപ്പലിന് 233.6 മീറ്റര്‍ നീളവും 42 മീറ്റര്‍ വീതിയുമുണ്ട്. 20 മീറ്റര്‍ വരെയാണ് ആഴം. ആദ്യ ചരക്കു കപ്പലിനെ കരയിലെത്തിക്കാൻ മൂന്നു ടഗ് ബോട്ടുകളാണ് ഉപയോഗിച്ചത്. ഇവയ്ക്ക് 70 ടണ്‍ ശേഷിയുണ്ട്.

ചൈനീസ് കപ്പല്‍ ഷെൻ ഹുവ 15 നെ വാട്ടര്‍ സല്യൂട്ടോടെയാണ് സ്വീകരിച്ചത്. ഒന്നരമാസത്തെ യാത്ര പൂര്‍ത്തിയാക്കിയാണ് ചരക്കുകപ്പലായ ഷെന്‍ ഹുവ 15 വിഴിഞ്ഞം തുറമുഖത്തേക്ക് എത്തിയത്. ആദ്യ കപ്പല്‍ എത്തുന്നതിന്റെ ഭാഗമായുള്ള ആഘോഷ പരിപാടികള്‍ ഞായറാഴ്ച വൈകിട്ട് 4ന് വിഴിഞ്ഞത്ത് നടക്കും. കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സര്‍ബാനന്ദ് സോനോവള്‍, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവര്‍ പങ്കെടുക്കും.

രാജ്യത്തെ തുറമുഖങ്ങളി‍ല്‍ ഇന്നുപയോഗിക്കുന്നതില്‍ ഏറ്റവും വലിയ ഷിപ് ടു ഷോര്‍ ക്രെയിനുമായാണ് കപ്പലെത്തിയത്. 94.78 മീറ്റര്‍ ഉയരമുള്ള ക്രെയിൻ പ്രവര്‍ത്തിപ്പിച്ച്‌ കപ്പലില്‍ 72 മീറ്റര്‍ അകലെയുള്ള കണ്ടെയ്നര്‍ വരെ എടുക്കാനാകും.വിഴിഞ്ഞത്തേക്ക് ആകെ 8 ഷിപ് ടു ഷോര്‍ ക്രെയിൻ എത്തിക്കുന്നുണ്ട്. ഇതില്‍ ആദ്യത്തേതാണു ഷെൻഹുവ 15ല്‍ ഉള്ളത്.

2015ല്‍ പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിലാണ് വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ജീവന്‍ വച്ചത്. 1000 ദിവസം കൊണ്ട് ആദ്യ ഘട്ട കമ്മീഷനിംഗ്. ഇതായിരുന്നു അന്നത്തെ പ്രഖ്യാപനം. എന്നാല്‍ പാറക്കല്ലുകളുടെ ക്ഷാമം മുതല്‍, ഓഖി, കോവിഡ്, പ്രാദേശിക പ്രതിഷേധം പോലെയുള്ള പ്രതിസന്ധികള്‍ക്കൊടുവിലാണ് തുറമുഖം യാഥാര്‍ത്ഥ്യമാകുന്നത്. കണ്ടെയ്‌നര്‍ ബെര്‍ത്ത് നിര്‍മാണം 73 ശതമാനം പൂര്‍ത്തിയായി. യാര്‍ഡ് ബെര്‍ത്ത് നിര്‍മാണം, 34 ശതമാനം. പുലിമുട്ട് നിര്‍മാണം, 53 ശതമാനം. ഡ്രെഡ്ജിംഗ്, 65 ശതമാനം. തുറമുഖ പ്രവര്‍ത്തനത്തിന് വേണ്ട 39 ശതമാനം കെട്ടിടങ്ങളും സജ്ജം. ആദ്യഘട്ടത്തില്‍ ഒരേ സമയം രണ്ട് കൂറ്റന്‍ മദര്‍ ഷിപ്പുകള്‍ക്ക് ഇവിടെ നങ്കൂരമിടാം.

14,000 മുതല്‍ 20,000 കണ്ടെയ്‌നറുകളുമായി ഇന്ത്യയിലേക്ക് എത്തുന്ന മദര്‍ഷിപ്പുകള്‍ക്ക്, നിലവില്‍ രാജ്യത്ത് ഒരു തുറമുഖത്തും നങ്കൂരമിടാനാകില്ല. കൊളംബോ, സലാല, സിംഗപ്പൂര്‍ തുറമുഖങ്ങളിലാണ് ഇപ്പോള്‍ ഈ കപ്പലുകള്‍ നങ്കൂരമിടുന്നത്. അവിടെ നിന്ന് ചെറിയ കപ്പലുകളില്‍, ഫീഡര്‍ കപ്പലുകളില്‍ ചരക്ക് ഇന്ത്യന്‍ തുറമുഖങ്ങളിലേക്ക് എത്തിക്കും. സമയവും പണവും നഷ്ടം. വിഴിഞ്ഞം യാഥാര്‍ത്ഥ്യമാകുന്നതോടെ മദര്‍ഷിപ്പുകള്‍ക്ക് ഇന്ത്യന്‍ തീരത്ത് തന്നെ നങ്കൂരമിടാം

Share the News
Exit mobile version