Kerala Times

ശക്തമായ ബന്ധം തുടരാന്‍ ആഗ്രഹിക്കുന്നതായി കാനഡ ; നിജ്ജാര്‍ കൊലപാതകവുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഇന്ത്യ സഹകരിക്കണം

മണ്ടിറീയല്‍: ഖലിസ്ഥാന്‍ ഭീകരന്‍ നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മില്‍ തര്‍ക്കം തുടരുമ്ബോള്‍ ഇന്ത്യയുമായി ശക്തമായ ബന്ധം തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് കാനഡ.

ഇന്ത്യയുടെ സ്വാധീനം ലോകം മുഴുവന്‍ ഉയരുന്ന സാഹചര്യത്തില്‍ കാനഡയും ഇന്ത്യയുമായുള്ള ബന്ധം ശക്തമായി തുടരേണ്ടത് പ്രധാന കാര്യമായിട്ടാണ് കാനഡ വിലയിരുത്തുന്നതെന്നും ട്രൂഡോ പറഞ്ഞു.

അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെട്ടുപോയ സാഹചര്യത്തിലാണ് കാനഡ നിലപാട് മയപ്പെടുത്തുന്നതെന്നാണ് വിലയിരുത്തല്‍. ജി20 ഉച്ചകോടിക്ക് ശേഷം കാനഡ ഉയര്‍ത്തിയ വിഷയത്തില്‍ മറ്റു രാജ്യങ്ങളില്‍ നിന്നും കാര്യമായ പിന്തുണ കിട്ടിയിരുന്നില്ല. ഇതിനൊപ്പം ബംഗ്ലാദേശും ശ്രീലങ്കയും അടക്കമുള്ള രാജ്യങ്ങള്‍ കാനഡ ഭീകരരുടെ താവളമാണെന്ന രീതിയില്‍ അഭിപ്രായ പ്രകടനവും നടത്തിയിരുന്നു.

വ്യാഴാഴ്ച മോണ്ടീറീയാലില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. ”ഇന്ത്യ വളര്‍ന്നുവരുന്ന ഒരു സാമ്ബത്തിക ശക്തിയും അന്താരാഷ്ട്ര മേഖലയിലെ ഒരു പ്രധാനപ്പെട്ട രാഷ്ട്രവുമാണ്. കഴിഞ്ഞ വര്‍ഷം ഞങ്ങളുടെ ഇന്തോ-പസഫിക് തന്ത്രം അവതരിപ്പിച്ചതുപോലെ, ഇന്ത്യയുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നതിനെ ഞങ്ങള്‍ വളരെ ഗൗരവത്തിലാണ് എടുക്കുന്നത്. നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തോട് സഹകരിക്കണമെന്ന് ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്.

വ്യക്തമായും, നിയമവാഴ്ചയുള്ള രാജ്യം എന്ന നിലയില്‍, ഈ വിഷയത്തിന്റെ മുഴുവന്‍ വസ്തുതകളും ഞങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഇന്ത്യ കാനഡയോട് സഹകരിച്ച്‌ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ട്രൂഡോയെ ഉദ്ധരിച്ച്‌ നാഷണല്‍ പോസ്റ്റ് പറഞ്ഞു. അതേസമയം ആരോപണം ഇന്ത്യ മുമ്ബ് തന്നെ തള്ളിയിരുന്നു.

വ്യാഴാഴ്ച വാഷിംഗ്ടണ്‍ ഡിസിയില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നിജ്ജാര്‍ കൊലപാതകത്തില്‍ ഇന്ത്യയുടെ പങ്കിനെക്കുറിച്ച്‌ പരസ്യമായി ഉന്നയിച്ച ആരോപണങ്ങള്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ആവര്‍ത്തിക്കുമെന്ന് യുഎസില്‍ നിന്ന് ഉറപ്പ് ലഭിച്ചതായും ട്രൂഡോ പറഞ്ഞു. ഇന്ത്യാ ഗവണ്‍മെന്റിന്റെ ഏജന്റുമാരും നിജ്ജാറിന്റെ കൊലപാതകവും തമ്മിലുള്ള ബന്ധത്തിലെ വിശ്വസനീയമായ കാര്യങ്ങള്‍ കനേഡിയന്‍ സുരക്ഷാ ഏജന്‍സികള്‍ സജീവമായി പിന്തുടരുകയാണെന്ന് ട്രൂഡോ സെപ്റ്റംബര്‍ 18-ന് കനേഡിയന്‍ ഹൗസ് ഓഫ് കോമണ്‍സിനോട് പറഞ്ഞിരുന്നു

Share the News
Exit mobile version