തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാല പൊൻവിളയില്‍ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്തൂപം തകര്‍ത്ത സംഭവത്തില്‍ പങ്കില്ലെന്ന് ഡിവൈഎഫ്‌ഐ.
സ്തൂപം തകര്‍ത്തത് ഡിവൈഎഫ്‌ഐയുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള കോണ്‍ഗ്രസിന്റെ നിലപാട് അപലപനീയമാണ്. പാറശാല പൊൻവിളയിലുണ്ടായ സംഭവത്തില്‍ സംഘടനയ്ക്ക് യാതൊരു ബന്ധവുമില്ല. അന്തരിച്ച പ്രമുഖരുടെ പ്രതിമകള്‍ക്ക് നേരെ ആക്രമണം നടത്തുന്നത് ഹീനപ്രവൃത്തിയാണ്.
ഡിവൈഎഫ്‌ഐയ്ക്ക് യാതൊരു പങ്കുമില്ലാത്ത സംഭവത്തെ മുൻനിര്‍ത്തി, പൊതുജനമധ്യത്തില്‍ സംഘടനയെ അപമാനിക്കാനുള്ള നീക്കം നടക്കുകയാണ്. ഉന്നതമായ രാഷ്ട്രീയ മാന്യതയും സഹിഷ്ണുതയും ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്ഥാനമാണ് ഡിവൈഎഫ്‌ഐ. തെറ്റായ പ്രചരണങ്ങളെ തള്ളിക്കളയണമെന്ന് ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.
പാറശ്ശാല പൊൻവിളയില്‍ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്തൂപം തകര്‍ത്തയാള്‍ പിടിയിലായിട്ടുണ്ട്. ഷൈജു ഡി എന്നയാളാണ് പാറശാല പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം ഉദ്ഘാടനം നിര്‍വ്വഹിച്ച ഉമ്മൻ ചാണ്ടിയുടെ സ്തൂപം ഇന്നലെയാണ് തകര്‍ക്കപ്പെട്ടത്. സി ഐ ടി യു (ഓട്ടോ തൊഴിലാളി ) പൊൻവിള ബ്രാഞ്ച് അംഗമാണ് ഷൈജു.
ഡി വൈ എഫ് ഐ പ്രവര്‍ത്തകരാണ് സ്തൂപം അടിച്ചു തകര്‍ത്തതാണെന്നാരോപിച്ച് പ്രദേശത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചിരുന്നു. സമീപത്തായി നേരത്തെ സമീപത്തായി സി പി എമ്മിന്റെ ഫ്ലക്സും തകര്‍ത്തിരുന്നു. പ്രദേശത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടിച്ച് കൂടിയിട്ടത് ഇന്നലെ സംഘര്‍ഷ സാധ്യതയും ഉണ്ടാക്കിയിരുന്നു. സിപിഎമ്മിന് സ്വാധീനമുള്ള പ്രദേശമാണിത്.
അതേസമയം, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ സംഭവം രാഷ്ട്രീയമായി ചര്‍ച്ചയായിട്ടുണ്ട്. മണ്‍മറഞ്ഞിട്ടും ഉമ്മൻചാണ്ടിയോടുള്ള ജനസ്നേഹം സിപിഎമ്മിനെ അസ്വസ്ഥതപ്പെടുത്തുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. സഹതാപമുണ്ടാക്കാൻ കോണ്‍ഗ്രസിന്‍റെ നാടകമാണ് ഇതെന്നുള്ള പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയിലെ ഇടത് അനുകൂല പ്രൊഫൈലുകള്‍ ഉയര്‍ത്തിയത്.