ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനൊപ്പം സൗദി പ്രോ ലീഗും ഇന്ന് ആരംഭിക്കുകയാണ്. പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ കഴിഞ്ഞ ജനുവരിയില്‍ അല്‍ നസ്സറിലേക്ക് ചേക്കേറിയതാണ് സൗദി ലീഗിന്റെ തലവിധി മാറ്റി മറിച്ചത്.
ഇതിനെ തുടര്‍ന്ന് ഈ സമ്മറില്‍ യൂറോപ്പില്‍ നിന്ന് വമ്ബൻ താരങ്ങളുടെ ഒഴുക്കാണ് വിവിധ സൗദി ക്ലബ്ബുകളിലേക്ക് ഉണ്ടായത്.
കരീം ബെൻസിമ, എൻഗോളോ കാന്റെ, റോബര്‍ട്ടോ ഫിര്‍മിനോ, സാദിയോ മാനെ, ജോര്‍ദാൻ ഹെൻഡേഴ്സൻ, റൂബൻ നെവസ്… എന്നിങ്ങനെ ഒരു നീണ്ടനിര തന്നെയാണ് സൗദിയിലേക്ക് ചേക്കേറിയത്. അത് കൊണ്ട് തന്നെ ഇത്തവണത്തെ സൗദി ലീഗ് പോരാട്ടങ്ങള്‍ ലോക ശ്രദ്ധ ആകര്‍ഷിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ക്രിസ്റ്റിയാനോ റൊണാള്‍ഡോ അല്‍ നസ്സറില്‍ എത്തിയതിന് ശേഷം 135ലധികം രാഷ്ട്രങ്ങളില്‍ സൗദി പ്രൊ ലീഗിന്റെ തത്സമയ സംപ്രേഷണം ആരംഭിച്ചിരുന്നു.
സൗദി ലീഗിലെ ഈ സീസണിലെ ഉദ്ഘാടന മത്സരം അല്‍ അഹ്ലിയും അല്‍ ഹസ്മും തമ്മിലാണ്. ഇന്ത്യൻ സമയം ഇന്ന് രാത്രി 11.30നാണ് പോരാട്ടം. അല്‍ അഹ്ലിയുടെ ഹോം മത്സരങ്ങള്‍ അരങ്ങേറുന്ന ജിദ്ദയിലെ പ്രിൻസ് അബ്ദുള്ള അല്‍ ഫൈസല്‍ സ്റ്റേഡിയത്തിലാണ് കളി. രണ്ട് ടീമുകള്‍ക്കും സൗദി രണ്ടാം ഡിവിഷൻ ലീഗില്‍ നിന്ന് ഇക്കുറി പ്രമോഷൻ ലഭിച്ചതാണ്.
അല്‍ അഹ്ലി ഈ സമ്മറില്‍ വമ്ബൻ സൈനിംഗുകള്‍ നടത്തി ശക്തി വര്‍ദ്ധിപ്പിച്ചിരുന്നു. റിയാദ് മഹ്റസ്, റോബര്‍ട്ടോ ഫിര്‍മിനോ, എഡ്വര്‍ഡ് മെൻഡി, അലൻ സെയിന്റ് മാക്സിമിൻ എന്നിവരെ അല്‍ അഹ്ലി സ്വന്തമാക്കിയിരുന്നു. മത്സരത്തിന്റെ തത്സസമയ സംപ്രേഷണം ഡോണി നെറ്റ് വര്‍ക്കില്‍ ഉണ്ടാകും. സൗദി പ്രോ ലീഗിന്റെ ഇന്ത്യയിലെ സംപ്രേഷണ അവകാശം സോണിക്കാണ്.
ക്രിസ്റ്റിയാനോ റൊണാള്‍ഡോ നയിക്കുന്ന അല്‍ നസ്സറിന്റെ ആദ്യ മത്സരം അടുത്ത തിങ്കളാഴ്ചയാണ്. രാത്രി 11.30ന് അല്‍ എത്തിഫാഖിനെതിരെയാണ് ഈ സീസണിലെ അല്‍ നസ്സറിന്റെ ആദ്യ പോരാട്ടം. കഴിഞ്ഞ സീസണില്‍ ലീഗില്‍ രണ്ടാം സ്ഥാനത്തായിരുന്നു അല്‍ നസ്സര്‍ ഫിനിഷ് ചെയ്തത്. അല്‍ ഇത്തിഹാദായിരുന്നു ചാമ്ബ്യൻമാര്‍.